Connect with us

Gulf

പൊടിക്കാറ്റില്‍ ഉലഞ്ഞ് കുവൈത്ത്; ജനജീവിതം ദുസ്സഹമായി

Published

|

Last Updated

കുവൈത്ത് സിറ്റി | അതിശക്തമായ പൊടിക്കാറ്റില്‍ കുവൈത്ത് നഗരങ്ങളില്‍ ജനജീവിതം ദുസ്സഹമായി. മൂന്ന് ദിവസമായി തുടരുന്ന ശക്തമായ ചൂടുള്ള പൊടിക്കാറ്റിന് ഇതുവരെ ശമനമായിട്ടില്ല. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം അടിച്ചുവീശിയ കാറ്റ് ചൂട് ശക്തി പ്രാപിക്കുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ കുവൈത്തില്‍ പൊതുവെ പതിവുള്ളതാണ്. എന്നാല്‍, ഈ വര്‍ഷം ജൂണ്‍ തുടക്കത്തിലേ കാലാവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനം എന്തിന്റെ മുന്നറിയിപ്പാണ് എന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. വരും ദിവസങ്ങളിലും ചൂടുള്ള പൊടിക്കാറ്റ് വീശാന്‍ സാധ്യത കൂടുതലാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുവൈത്തില്‍ ചൂട് കൂടാന്‍ സാധ്യത ഏറെയാണെന്ന് അധികൃതര്‍ പറഞ്ഞു. കൊറോണ വിതച്ച വന്‍ വിപത്തില്‍ നിന്ന് രാജ്യം അല്‍പാല്‍പമായി കര കയറുന്നതേയുള്ളൂ. വാഹനമോടിക്കുന്നവര്‍ക്ക് 200 മീറ്റര്‍ ദൂരത്തേക്ക് ഒന്നും കാണാന്‍ കഴിയാത്ത വിധമാണ് പൊടിക്കാറ്റ് വീശുന്നത്. കാറ്റില്‍ വഴിയോരങ്ങളില്‍ പൊടിമണ്ണ് കുമിഞ്ഞ് കൂടിയിരിക്കുന്നത് കാണാം. കട വരാന്തകളും പള്ളി കോമ്പൗണ്ടുകളും വീടകങ്ങളും മറ്റും പൊടിമണ്ണില്‍ അമര്‍ന്നിരിക്കുകയാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ ഇനിയും തുറക്കാത്ത കമ്പനികളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും നിരവധിയാണ്. അതിനിടക്ക് വീശിയ കാറ്റ് ഒട്ടൊന്നുമല്ല ജനങ്ങളെ ആശങ്കയിലാഴ്ത്തിയത്.

ഏത് അടിയന്തരാവസ്ഥയും നേരിടാന്‍ രാജ്യം സന്നദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തികച്ചും അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങാനും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ ബ്രോങ്കോഡിലേറ്റര്‍ മരുന്നുകള്‍ ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. വൈദ്യ സഹായം ആവശ്യമുള്ളവര്‍ എമര്‍ജന്‍സി ലൈന്‍ 112, അന്വേഷണങ്ങള്‍ക്കായി 151 എന്നീ നമ്പറുകളില്‍ വിളിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 

Latest