Covid19
ഓക്സിജൻ ഉപയോഗം വർധിച്ച സാഹചര്യത്തിൽ രാസ അപകടങ്ങൾ ഒഴിവാക്കാൻ മാർഗ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം | കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ മിക്ക ആശുപത്രികളും ഓക്സിജന്‍ ഉപയോഗിച്ചുവരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ അപകടങ്ങൾ ഒഴിവാക്കാൻ മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രോഗികളുടേയും ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണിത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം.
പൈപ്പുകള്‍, ഹോസുകള്‍, വാല്‍വുകള്‍ തുടങ്ങിയവയിലൂടെ ഓക്സിജന്‍ വിതരണ സംവിധാനങ്ങളിലെ ചോര്‍ച്ച, അന്തരീക്ഷത്തിലെ മെഡിക്കല്‍ ഓക്സിജന്‍, അനുചിതമായ വൈദ്യുതീകരണം, അനുചിതമായ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങള്‍. ബയോ മെഡിക്കല്‍ എഞ്ചിനീയര്‍മാര്‍ ടെക്നിക്കല്‍ ഏജന്‍സിയുടെ സഹായത്തോടെ ആശുപത്രികളുടേയും ഐ സി യുകളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഒരു നിശ്ചിത കാലയളവില്‍ ടെക്നിക്കല്‍ ഓഡിറ്റ് നടത്തണമെന്ന് മാർഗനിർദേശത്തില്‍ പറയുന്നു.
അത്യാഹിതം സംഭവിക്കാതിരിക്കാന്‍ അപകട സാധ്യതയുള്ളവ കണ്ടെത്തി പരിഹരിക്കണം. ഐ സി യുകള്‍, ഓക്സിജന്‍ വിതരണമുള്ള വാര്‍ഡുകള്‍, ഓക്സിജന്റെയും രാസവസ്തുക്കളുടേയും സംഭരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം. എര്‍ത്തിംഗ് ഉള്‍പ്പെടെയുള്ള വൈദ്യുത സംവിധാനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ പരിശോധിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കണം.