Connect with us

Kerala

ഇ എം സി സി വിവാദം: കൂടുതല്‍ ആരോപണവുമായി ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇ എം സി സിക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയെന്ന വിവാദത്തില് കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി അടിമുടി ദുരൂഹതയാണെന്നും എല്ലാക്കാര്യങ്ങളും മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ട്രോളര്‍ കരാര്‍ ഇപ്പോള്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത് തെറ്റ് ബോധ്യപ്പെട്ടതിനാലാണെന്ന് ചെന്നിത്തല പറഞ്ഞു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ കരാര്‍ സംബന്ധിച്ച് കേന്ദ്രത്തിന് അയച്ച കത്ത് ചെന്നിത്തല പുറത്തുവിട്ടു. മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ ഇത്തരം ഒരു കത്ത് കേന്ദ്രത്തിന് അയക്കാന്‍ ജ്യോതിലാലിന് കഴിയില്ല. അസന്റ് എന്ന വ്യവസായ നിക്ഷേപ സമ്മേളനം നടന്നത് 2020 ജനുവരി ഒമ്പത്, പത്ത് തീയതികളിലാണ്. പക്ഷേ ഇ എം സി സിയുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടത് 28-02-2020ല്‍ ആണ്. അതായത് അസന്റ് കഴിഞ്ഞ് 48 ദിവസം കഴിഞ്ഞപ്പോഴാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞത് പോലെ കൊട്ടക്കണക്കിന് പദ്ധതികള്‍ വരുകയും അതെല്ലാം കണ്ണുമടച്ച് ഒപ്പിടുകയുമല്ല ചെയ്തത്. പദ്ധതി വിശദമായി പരിശോധിച്ച് ചര്‍ച്ച നടത്തി ഡീല്‍ ഉറപ്പിച്ച ശേഷമാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നതെന്ന് വളരെ വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ കടല്‍തന്നെ വില്‍ക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നുംമത്സ്യത്തൊഴിലാളികളുടെ ജീവിതം വഴി മുട്ടിക്കാനാണ് ശ്രമിക്കുന്നതെന്നുംരമേശ് ചെന്നിത്തല ആരോപിച്ചു.

Latest