Connect with us

Kerala

ആഴക്കടല്‍ മത്സ്യബന്ധനം; അഴിമതി ആരോപണത്തില്‍ ഉറച്ച് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ച നടന്നില്ലെന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാദം പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാപരമാണ്. കള്ളി വെളിച്ചത്തായപ്പോള്‍ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ്. അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ഇ എം സി സി പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ചിത്രങ്ങളും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.

ചര്‍ച്ചയുടെയും കരാറിന്റെയും വിശദാംശങ്ങള്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യവസായ മന്ത്രി ഇ പി ജയരാജന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിയ വിവരം കത്തിലുണ്ട്. ഫിഷറീസ് വകുപ്പില്‍ സമര്‍പ്പിച്ച പദ്ധതി രേഖയെക്കുറിച്ചും കത്തില്‍ പറയുന്നു. പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ഇ എം സി സി ആവശ്യപ്പെട്ടിരുന്നു. ശരവേഗതയിലാണ് ഇ എം സി സിക്ക് നാലേക്കര്‍ സ്ഥലം അനുവദിച്ചത്. സര്‍ക്കാര്‍ അറിയാതെയാണോ സ്ഥലം വിട്ടുനല്‍കിയത്. മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നടപടിയാണിത്. സംശയത്തിന്റെ മുന നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കാണ്. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.