Connect with us

Pathanamthitta

കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഐ പി വിഭാഗം മന്ത്രി കെ കെ ശൈലജ നാളെ നാടിന് സമര്‍പ്പിക്കും

Published

|

Last Updated

പത്തനംതിട്ട | കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഐ പി വിഭാഗം നാളെ വൈകിട്ട് 6.30ന് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് കെ യു ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കിയോസ്‌കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കിടത്തി ചികിത്സ 100 കിടക്കകളോടു കൂടിയാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് 500 കിടക്കയായി വര്‍ധിപ്പിക്കും. ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് വാര്‍ഡുകളില്‍ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തുതന്നെ ആദ്യമായി പേഷ്യന്റ് അലാം സംവിധാനം ഉള്‍പ്പെടെയുള്ളവ രോഗികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂട്ടിരുപ്പുകാര്‍ക്കും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാനുളള കൂടുതല്‍ കസേരകളും സജ്ജമാക്കിയിട്ടുണ്ട്.

കിടത്തി ചികിത്സ ആരംഭിക്കുന്നതോടുകൂടി കൂടുതല്‍ ഗതാഗത സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളജില്‍ 108 ഡോക്ടര്‍മാരുടെ തസ്തികയാണ് ലഭ്യമായിട്ടുളളത്. 285 ഇതര ജീവനക്കാരുടേയും തസ്തിക അനുവദിച്ചിട്ടുണ്ട്. കിടത്തി ചികിത്സ ആരംഭിക്കുന്നതി നായി 26 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 286 തസ്തികകളാണ് ഇപ്പോള്‍ പുതിയതായി അനുവദിച്ച് കിട്ടിയത്. ഇവരുടെ നിയമനങ്ങള്‍ നടന്നു വരികയാണ്.

രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മികച്ച ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായി കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുകയാണ് ലക്ഷ്യമെന്നും എം എല്‍ എ പറഞ്ഞു. ഒ പി പ്രവര്‍ത്തനം കഴിഞ്ഞ അഞ്ചു മാസമായി മികച്ച നിലയില്‍ നടന്നു വരികയാണ്. മെഡിസിന്‍, സര്‍ജറി, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇ എന്‍ ടി, നേത്രരോഗ വിഭാഗം, സൈക്കാട്രി ഒ പി വിഭാഗങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചു കാണ്ടിരിക്കുന്നത്. ഇന്നലെ മുതല്‍ ഗൈനക്കോളജി, ദന്തല്‍ ഒ പി വിഭാഗങ്ങളും പ്രവര്‍ത്തനം ആരംഭിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി എസ് വിക്രമന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സജിത്ത്കുമാര്‍, എച്ച് എല്‍ എല്‍ ചീഫ് പ്രാജക്ട് മാനേജര്‍ ആര്‍ രതീഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.