Kerala
12 മണിവരെ 41 ശതമാനം പോളിംഗ് ; വിധിയെഴുതുന്നത് അഞ്ച് ജില്ലകള്‍
കോട്ടയം | തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മധ്യ കേരളത്തിലെ നാലു ജില്ലകളും വയനാടുമാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ മുതല്‍ തന്നെ പലയിടത്തും വോട്ടര്‍മാരുടെ നിര രൂപപ്പെട്ടിരുന്നു.
വോട്ടെടുപ്പ് ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുന്പോൾ തന്നെ മികച്ച പോളിംഗ്. 24.73 ശതമാനം പോളിംഗാണ് രാവിലെ തന്നെ രേഖപ്പെടുത്തിയത്.കോട്ടയം 18.88, എറണാകുളം 18.29, തൃശൂര്‍ 18.50, പാലക്കാട് 18.28, വയനാട് 19.23 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ശതമാന കണക്കുകൾ.
അതേ സമയം 12 മണിയായപ്പോഴേക്കും പോളിംഗ് ശതമാനം 41 ആയി ഉയര്‍ന്നിട്ടുണ്ട്. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്
രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ കോട്ടയം ,എറണാകുളം, തൃശൂര്‍, പാലക്കാട് ,വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, വയനാട് ജില്ലകളില്‍ മുന്‍തൂക്കം നിലനിര്‍ത്തുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെങ്കില്‍ തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും തങ്ങള്‍ക്കൊപ്പം കൂട്ടാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിര്‍ത്തുക, തൃശൂര്‍ കോര്‍പറേഷനില്‍ വന്‍ മുന്നേറ്റം നടത്തുക എന്നതാണ് ബിജെപിയുടെ ഉന്നം.
കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടം എന്നതിനേക്കാള്‍ കേരള കോണ്‍ഗ്രസിലെ ജോസ് ജോസഫ് പക്ഷങ്ങളുടെ ശക്തിപ്രകടനമാണ് നടക്കുക. എറണാകുളത്ത് കിഴക്കമ്പലത്ത് ട്വന്റിട്വന്റി, കൊച്ചി നഗരസഭയില്‍ വീഫോര്‍ കൊച്ചി തുടങ്ങിയ കൂട്ടായ്മകള്‍ വലിയ പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്.
47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡറുകളും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്