Connect with us

Ongoing News

തകര്‍പ്പന്‍ പ്രകടനവുമായി ചാഹലും നടരാജനും; ഓസീസിനെതിരായ ആദ്യ ടി ട്വന്റിയില്‍ ഇന്ത്യക്ക് ആവേശോജ്ജ്വല വിജയം

Published

|

Last Updated

കാന്‍ബറ | ആസ്‌ത്രേലിയക്കെതിരായ ആദ്യ ടി ട്വന്റിയില്‍ 11 റണ്‍സിന്റെ ആവേശകരമായ വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്നു വിക്കറ്റുകള്‍ വീതം നേടിയ യുസ്‌വേന്ദ്ര ചാഹലിന്റെയും പുതുമുഖം ടി നടരാജന്റെയും ബൗളിംഗ് മികവാണ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 20 ഓവറും ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ദീപക് ചാഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി. ആരോണ്‍ ഫിഞ്ച് (35), ഡാര്‍സി ഷോര്‍ട്ട് (34), മൊയ്സസ് ഹെന്റിക്വെസ് (30) എന്നിവര്‍ ഓസീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഓപ്പണിംഗ് വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്ത് മുന്നേറുകയായിരുന്ന ഫിഞ്ച്- ഷോര്‍ട്ട് സഖ്യത്തെ ചാഹല്‍ പിരിച്ചത് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ചാഹലിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ ക്യാച്ചെടുക്കുകയായിരുന്നു. ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെട്ടതായിരുന്നു ഫിഞ്ചിന്റെ ബാറ്റിംഗ്. ഇതിനു പിന്നാലെ 12 റണ്‍സെടുത്ത സ്മിത്തും ചാഹലിനു മുന്നില്‍ അടിയറവു പറഞ്ഞു. സഞ്ജു സാംസണാണ് ക്യാച്ചെടുത്തത്. ഗ്ലെന്‍ മാക്സ്വെല്‍ (രണ്ട്) നടരാജന്റെ പന്തില്‍ എല്‍ ബി ഡബ്ല്യു ആയി. മാത്യൂ വെയ്ഡ് (ഏഴ്) നെയും ചാഹല്‍ വീഴ്ത്തി. ഹെന്റിക്വെസ് ദീപക് ചാഹറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഇതിനിടെ ഡാര്‍സി ഷോര്‍ട്ടിനെയും മിച്ചല്‍ സ്റ്റാര്‍ക്ക് (ഒന്ന്) നെയും നടരാജനാണ് മടക്കിയത്.

നേരത്തെ മൂന്നാം ഓവറില്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടപ്പെട്ട ഇന്ത്യന്‍ ബാറ്റിംഗിനെ കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയുമാണ് കരകയറ്റിയത്. രാഹുല്‍ 40 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ ജഡേജ പുറത്താകാതെ നേടിയത് 44 റണ്‍സാണ്. 23 പന്തില്‍ നിന്നാണ് ജഡേജ 44 അടിച്ചെടുത്തത്. നായകന്‍ വിരാട് കോലി ഒമ്പത് റണ്‍സെടുത്തു മടങ്ങി. കോലി-രാഹുല്‍ സഖ്യം 37 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍-സഞ്ജു സഖ്യം 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മനീഷ് പാണ്ഡെ (2), ഹാര്‍ദിക് പാണ്ഡ്യ (16), വാഷിംഗ്ടണ്‍ സുന്ദര്‍ (7) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സമ്പാദ്യം. ദീപക് ചാഹര്‍ (0) പുറത്താകാതെ നിന്നു. ഹെന്റിക്വെസ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ആഡം സാംപ, മിച്ചല്‍ സ്വെപ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

---- facebook comment plugin here -----

Latest