Ongoing News
ഐപിഎൽ കിരീടം വീണ്ടും മുംബെെ ഇന്ത്യൻസിന്
ദുബൈ | ഐപിഎൽ 13ാം സീസൺ ഫൈനൽ പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസിന് കിരീടം. 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ക്രീസിലിറങ്ങിയ മുംബെെ 18.4 ഓവറിൽ ലക്ഷ്യം മറികടന്നു. മുംബെെ ഇന്ത്യൻസിന് ഇത് അഞ്ചാം കിരീട നേട്ടമാണ്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയ 68 റണ്‍സാണ് മുംബൈയുടെ വിജയം വേഗത്തിലാക്കിയത്. 51 പന്തില്‍ നിന്നാണ് രോഹിത് 68 റണ്‍സെടുത്തത്. ഇശാന്‍ കിശാന്‍ 19 പന്തില്‍ നിന്ന് പുറത്താകാതെ 33 റണ്‍സെടുത്തു. ക്വിന്റര്‍ ഡി കോക്ക് 12 പന്തില്‍ 20, എസ് എ യാദവ് 20 പന്തില്‍ നിന്ന് 19, കെ എ പൊള്ളാര്‍ഡ് 4 പന്തില്‍ നിന്ന് ഒന്‍പത്, ഹര്‍ദിക് പാണ്ഡ്യ അഞ്ച് പന്തില്‍ നിന്ന് മൂന്ന് ക്രുണാല്‍ പാണ്ഡ്യ പുറത്താകാതെ ഒരു പന്തില്‍ നിന്ന് ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍.
മുംബൈക്ക് വേണ്ടി ട്രന്‍ഡ് ബോള്‍ട്ട് മൂന്ന് വിക്കറ്റും ജയന്ത് യാദവ് ഒരു വിക്കറ്റും നതാന്‍ കോള്‍ട്ടര്‍ രണ്ട് വിക്കറ്റും നേടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹി ക്യാപ്പിറ്റൽസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് എടുത്തത്. 22 റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച ഡല്‍ഹി പിന്നീട് പതുക്കെ സ്കോർ ഉയർത്തുകയായിരുന്നു. അർധ സെഞ്ചുറി നേടിയ നായകൻ ശ്രേയസ് അയ്യരും (പുറത്താകാതെ 65) ഋഷഭ് പന്തുമാണ് (56) ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്.
മാര്‍കസ് സ്‌റ്റോയിനിസിനെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് പിടികൂടിയപ്പോള്‍ ശിഖര്‍ ധവാനെ ജയന്ത് യാദവ് ബൗള്‍ഡാക്കി. അജിങ്ക്യ രഹാനെയെയും ട്രെന്റ് ബോള്‍ട്ട് പുറത്താക്കി. ഡി കോക്കിന് തന്നെയായിരുന്നു ക്യാച്ച്. 13 പന്തില്‍ 15 റണ്‍സാണ് ധവാന്റെ സമ്പാദ്യം. നാലു പന്ത് നേരിട്ട രഹാനെക്ക് രണ്ടു റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ.
ഒരു മാറ്റവുമായാണ് മുംബൈ കളത്തിലിറങ്ങിയത്. രാഹുല്‍ ചാഹറിന് പകരം ജയന്ത് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയതായിരുന്നു നേട്ടം.