Connect with us

National

2018-19 വര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച കോര്‍പറേറ്റ് സംഭാവന 876 കോടി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2018-19 കാലയളവില്‍ ബിസിനസ് കുത്തകകളും കോര്‍പറേറ്റുകളും ചേര്‍ന്ന് സംഭാവന നല്‍കിയത് 876 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ ഡി ആര്‍) ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടു. കോര്‍പറേറ്റ് സംഭാവനയുടെ മഹാഭൂരിഭാഗവും ലഭിച്ചിരിക്കുന്നത് ബി ജെ പിക്കാണ്. 698 കോടിയാണ് ബി ജെ പി എക്കൗണ്ടിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 122.5 കോടി ലഭിച്ചു.

1,573 കോര്‍പ്പറേറ്റുകളില്‍ നിന്നാണ് ബി ജെ പിക്ക് 698.082 കോടി രൂപ ലഭിച്ചത്. 122 കോര്‍പ്പറേറ്റുകളില്‍ നിന്നായി കോണ്‍ഗ്രസിന് 122. 5 കോടിയും 17 കോര്‍പ്പറേറ്റുകളില്‍ നിന്നായി എന്‍ സി പിക്ക് 11.345 കോടി രൂപയും കിട്ടി.
ഓരോ സാമ്പത്തിക വര്‍ഷവും പാര്‍ട്ടിക്ക് 20,000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരെ കുറിച്ചുളള വിവരങ്ങള്‍ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച 20.54 കോടിയുടെ ഉറവിടം വ്യക്തമല്ലെന്നും കണക്കുകള്‍ പറയുന്നു. 31. 42 കോടി രൂപ നല്‍കിയ 319 കമ്പനികള്‍ നല്‍കിയ കോണ്‍ട്രിബ്യൂഷന്‍ ഫോമില്‍ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടുമില്ല. 13.57 കോടി രൂപ സംഭാവന ചെയ്ത 34 കമ്പനികള്‍ പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കിയിട്ടില്ല. ഈ തുകയുടെ 99.75 ശതമാനവും ( 13.33 കോടി) ലഭിച്ചിരിക്കുന്നത് ബി ജെ പിക്കാണ്.