Connect with us

Kerala

കവി ഏഴാച്ചേരിക്ക് വയലാര്‍ പുരസ്‌കാരം

Published

|

Last Updated

ആലപ്പുഴ | വയലാര്‍ പുരസ്‌കാരത്തിന് കവിഏഴാച്ചേരി രാമചന്ദ്രനെ തിരഞ്ഞെടുത്തു. ഡോ. കെ പി മോഹനന്‍, ഡോ. എന്‍ മുകുന്ദന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

41 കവിതകളുടെ സമാഹാരമായ ഒരു വെര്‍ജീനിയന്‍ വെയില്‍കാലം എന്ന കൃതിക്കാണ് 44ാമത് വയലാര്‍ അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കാനായി കുഞ്ഞിരാമനാണ് വെങ്കലത്തില്‍ പ്രതിമ തീര്‍ത്തത്. ആര്‍ദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂര്‍, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകള്‍. ഉയരും ഞാന്‍ നാടാകെ, കാറ്റുചിക്കിയ തെളിമണലില്‍ (ഓര്‍മ്മപ്പുസ്തകം) എന്നിവയാണ് മറ്റു കൃതികള്‍.

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിലാണ് ഏഴാച്ചേരി രാമചന്ദ്രന്റെ ജനനം. പ്രൊഫഷണല്‍ നാടക ഗാനരചനക്ക് മൂന്ന് തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. മനുഷ്യൻ്റെ അവസ്ഥയെക്കുറിച്ച് എന്നും ഉത്ക്കണ്ഠപ്പെട്ടിട്ടുള്ള കവിയാണ് ഏഴാച്ചേരി രാമചന്ദ്രനെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാം മനുഷ്യനെ വർഗ പക്ഷപാതിത്വത്തോടെ കാണുകയും ജനതയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ഉറച്ച വിശ്വാസം കവിതകളിൽ പ്രതിഫലിപ്പിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ “ഒരു വെർജീനിയൻ വെയിൽക്കാലം” എന്ന കവിതാസമാഹാരത്തിന് ഈ വർഷത്തെ വയലാർ പുരസ്കാരം ലഭിച്ചത് സന്തോഷകരമാണെന്നും അദ്ദേഹം അഭിനന്ദന കുറിപ്പിൽ പറഞ്ഞു.