Connect with us

Local News

ഓതറ വീടാക്രമണ കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവല്ല | ഹൈക്കോടതി സംരക്ഷണം നിര്‍ദേശിച്ചിരുന്ന ഓതറയില്‍ വീടും വാഹനങ്ങളും അടിച്ചു തകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഓതറ മുള്ളിപ്പാറ ചക്കശ്ശേരില്‍ സുകുമാരന്റെ വീടും വാഹനങ്ങളും അടിച്ചു തകര്‍ത്ത കേസിലെ പ്രതികളായ ഓതറ കൈച്ചിറ മാളിയേക്കല്‍ പുത്തന്‍ വീട്ടില്‍ മഞ്ചേഷ് (30), കൂടത്തും പാറ വീട്ടില്‍ മോനിഷ് കുമാര്‍ (32), കൂടത്തും പാറ വീട്ടില്‍ ബ്ലസന്‍ ജോസഫ് (22), മുള്ളിപ്പാറ വീട്ടില്‍ വിഷ്ണു മോഹന്‍ (23), ചിറയില്‍ വീട്ടില്‍ ജിതിന്‍ ജോസ് (20) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

വൈക്കം, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ ഇന്‍സ്‌പെക്ടര്‍ പി എസ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 27 ന് രാത്രി പത്തരയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. സുകുമാരന്റെ വസ്തുവില്‍ മതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കത്തെ തുടര്‍ന്ന് പ്രാദേശിക സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിയുമായി എത്തി. തുടര്‍ന്ന് ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് സുകുമാരന്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ മതില്‍ നിര്‍മിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് സുകുമാരന്റെ വീടിന് നേരേ ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകളും പോര്‍ച്ചിലുണ്ടായിരുന്ന രണ്ട് സ്‌കൂട്ടറുകളും അക്രമി സംഘം അടിച്ചു തകര്‍ത്തിരുന്നു. ചിതറി വീണ ജനല്‍ച്ചില്ല് തുളഞ്ഞു കയറി സുകുമാരന്റെ ചെറുമകന് പരിക്കേല്‍ക്കുകയും ചെയ്തു. കേസിലെ മുഖ്യ പ്രതിയും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ സാബു അടക്കം 10 പേരെക്കൂടി ഇനി പിടികൂടാനുണ്ടെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും തിരുവല്ല ഡിവൈഎസ്പി. ടി രാജപ്പന്‍ പറഞ്ഞു.