Connect with us

Kerala

പാലാരിവട്ടം പാലം പൊളിക്കല്‍ ഇന്നാരംഭിക്കും

Published

|

Last Updated

കൊച്ചി നിര്‍മാണ പ്രവൃത്തിയിലെ അപാകത മൂലം ഗതാഗത യോഗ്യമല്ലാത്ത പാലാരിവട്ടം മേല്‍പ്പാലം പൊളിക്കല്‍ ഇന്നാരംഭിക്കും. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ ആരംഭിക്കുന്നത്. കോടികള്‍ പാലം പൊളിക്കുന്നതിന് വേണ്ടി ചെലവാകുമെന്നാണ് റിപ്പോര്‍ട്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പൊളിക്കല്‍ കരാറെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് പാലം പുനര്‍നിര്‍മിക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി ഇവര്‍ നേരത്തെ കരാറിലെത്തിയിരുന്നു.

ആദ്യഘട്ടത്തില്‍ പാലത്തിന്റെ മുകളിലെ ടാര്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുക. പാലത്തിന്റെ ഇരുവശവും സീറ്റ് ഉപയോഗിച്ച് മറിക്കും. പാലത്തിന്റെ അടിയിലൂടെയുള്ള ഇരു വശത്തേക്കുമുള്ള സര്‍വ്വീസ് ആരംഭിക്കും. എന്നാല്‍ അണ്ടര്‍ഗ്രൗണ്ട് ക്രോസിംഗ് അനുവദിക്കില്ല.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് കോടികള്‍ ചെലവഴിച്ച് പാലം നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണ പ്രവൃത്തിയിലെ അപാകത മൂലം പാലത്തിന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഗതാഗതം ഒഴിവാക്കുകയായിരുന്നു. പാലം നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. മുന്‍പൊതുമരാമത്ത് മന്ത്രി ഇബ്രാഹീംകുഞ്ഞ് അടക്കമുള്ളവര്‍ ആരോപണ വിധേയരാണ്.