Connect with us

Covid19

റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം തുടങ്ങി

Published

|

Last Updated

മോസ്‌കോ | റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക്-5ന്റെ ആദ്യ ബാച്ച് ജനങ്ങള്‍ക്കിടയില്‍ വിതരണം തുടങ്ങി. ആരോഗ്യ വകുപ്പിന്റെ അന്തിമാനുമതി ലഭിച്ചതോടെയാണ് ഇത്. അധികം താമസിയാതെ തന്നെ തലസ്ഥാനത്തെ ജനങ്ങള്‍ക്കെല്ലാം വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബ്‌യാനിന്‍ വ്യക്തമാക്കി. റഷ്യയുടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍ ഡി എഫ്) ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

ആഗസ്റ്റ് 11ന് രജിസ്റ്റര്‍ ചെയ്ത സ്പുട്‌നിക്-5 അന്നു തന്നെ തന്റെ മകള്‍ സ്വീകരിച്ചുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത്ര പെട്ടെന്ന് വികസിപ്പിച്ച മരുന്ന് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വ്യക്തമാക്കി ആഗോള ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. നേരത്തെ പരീക്ഷണാര്‍ഥം രണ്ടു ഘട്ടങ്ങളിലായി 118 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്നും ഇവരിലെല്ലാം കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡികള്‍ രൂപപ്പെട്ടുവെന്നും ആരിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും റഷ്യന്‍ അധികൃതര്‍ പറയുന്നു.