National
സത്‌ലജ് യമുന ജല തര്‍ക്കം: ഹരിയാന പഞ്ചാബ് മുഖ്യമന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും

ചണ്ഡിഗഡ്| 44 വര്‍ഷം പഴക്കമുള്ള സത്‌ലജ് യമുന ജല തര്‍ക്കത്തില്‍ പഞ്ചാബ്- ഹരിയാന മുഖ്യമന്ത്രിമാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ന് ചര്‍ച്ച നടത്തുന്നത്. ഇരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാര്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചയില്‍ പങ്കെടുക്കും.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് മധ്യസ്ഥത വഹിക്കാനായി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സത്‌ലജ് യമുനാ നദിയിലെ ജലം പങ്കിട്ടെടുക്കുന്നത് സംബന്ധിച്ച് ഹരിയാനയും പഞ്ചാബും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്.
മൂന്നാഴ്ചക്കം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ജൂലൈ 28ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 1976 മാര്‍ച്ച് 24ന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പഞ്ചാബിലെ കനാലില്‍ നിന്ന് 3.5 എം എ എഫ് ജലം ഹരിയാനക്ക എടുക്കാമെന്ന് വിജ്ഞാപനം ഇറക്കിയിരുന്നു. 1982 ഏപ്രില്‍ എട്ടിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കനാല്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.
1985 ജൂലൈ 24ലെ രാജീവ്- ലോംഗ്വാള്‍ കരാര്‍ പ്രകാരം പഞ്ചാബ് കനാല്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. എന്നാല്‍ അന്നത്തെ കരാര്‍ പ്രാബല്യത്തില്‍ വരാത്തതിനെ തുടര്‍ന്ന് 1996ല്‍ ഹരിയാന സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് സുപ്രീം കോടതി 2002 ജനുവരി 15ന് ഒരു വര്‍ഷത്തിനകം കനാല്‍ നിര്‍മിക്കണമെന്ന് പഞ്ചാബിന് നിര്‍ദേശം നല്‍കി.
എന്നാല്‍ 2004ല്‍ ഈ കരാര്‍ അവസാനിപ്പിക്കുന്നതായി പഞ്ചാബ് സര്‍ക്കാര്‍ നിയമം പാസ്സാക്കിയതോടെ ഈ വിഷയത്തില്‍ ഭരണഘടനാ ബഞ്ച് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഹരിയാന വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഇതില്‍ ഹരിയാനക്ക് അനുകാലമായി വിധി കോടതി പുറപ്പെടുവിച്ചു. എന്നാല്‍ ഇതിനെതിരേ പഞ്ചാബ് സുപ്രീം കോടതിയെ സമീപിച്ചു.
അതേസമയം, അയല്‍ സംസ്ഥാന ഹരിയാനയുമായി ജലം പങ്കിടാന്‍ പഞ്ചാബ് രാഷട്രീയ പാര്‍ട്ടികല്‍ ഇഷ്ട്പെടുന്നില്ല. അവര്‍ അതിനെതിരേ നിരന്തരം പോരാടുകയാണ്. കനാലിനായി സര്‍ക്കാര്‍ ഏറ്റെടുത്ത കര്‍ഷകരുടെ ഭൂമി തിരികെ നല്‍കാനുള്ള ബില്‍ പഞ്ചാബ് സര്‍ക്കാര്‍ പാസ്സാക്കിയതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുകയായിരുന്നു.