Connect with us

Kerala

സ്വര്‍ണക്കടത്ത് കേസ്; സി ബി ഐ സംഘം കസ്റ്റംസ് ഓഫീസിലെത്തി

Published

|

Last Updated

കൊച്ചി | ഡിബ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിന് രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന നിരവധി മാനങ്ങള്‍ കൈവന്ന സാഹചര്യത്തില്‍ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഒരേ സമയം കസ്റ്റംസ് അന്വേഷണത്തിനൊപ്പം സി ബി ഐ അന്വേഷണംകൂടി നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി സി ബി ഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് എത്തി. രണ്ടംഗ സി ബി ഐ സംഘമാണ് കസ്റ്റംസ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്. കേസ് സി ബി ഐ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏത് അന്വേഷണവും നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് സി ബി ഐ ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിനിടെ വെറും സ്വര്‍ണക്കടത്ത് എന്നതിലുപരി രണ്ട് രാജ്യങ്ങളിലെ നയതന്ത്ര ബന്ധങ്ങളെ പോലും ബാധിക്കുന്ന തരത്തിലുള്ളതാണ് കേസ് എന്നതിനാല്‍ എന്‍ ഐ എയും ഇത് സംബന്ധിച്ച് അന്വേഷണത്തിന് തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. കേസ് വിവരം അറിയാന്‍ എന്‍ ഐ എ സംഘവും കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് എത്തുമെന്നാണ് വിവരം. എന്നാല്‍ എന്‍ ഐ എ അടക്കമുള്ള അന്വേഷണ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറാകും തീരുമാനം കൈക്കൊള്ളുക.

അതിനിടെ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്യാനായി കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വപ്‌നയും സരിതുമായി അടുത്ത ബന്ധമുള്ള ആളാണ് സന്ദീപ് എന്നാണ് കസ്റ്റംസ് പറയുന്നത്. സന്ദീപ് ഇപ്പോള്‍ ഒളിവിലാണുള്ളത്.