National
അതിർത്തി നിരീക്ഷണത്തിന് നിരവധി യുദ്ധവിമാനങ്ങളുമായി വ്യോമസേന
ലഡാക്ക്| ഇന്ത്യ-ചൈന അതിർത്തിയിൽ രാത്രി നിരീക്ഷണത്തിനായി ഇന്ത്യൻ വ്യോമസേനയുടെ നിരവധി യുദ്ധവിമാനങ്ങൾ. അപ്പാച്ചെ കോംബാറ്റ്, ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളും മിഗ് 29 ഉൾപ്പെടെ ഒന്നിലധികം യുദ്ധവിമാനങ്ങളും പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.
20 സൈനികരുടെ ജീവൻ നഷ്ടമാകാനിടയായ ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിനെ തുടർന്ന് സ്ഥിതിഗതികൾ അസ്ഥിരമായി നിലനിൽക്കുന്നുണ്ട്. ഈ വസ്തുത കണക്കിലെടുത്ത് ചൈനയുടെ ഏത് ആക്രമണത്തിനും നമ്മൾ സുസജ്ജരാണെന്ന് വെളിപ്പെടുത്താനാണ് രാത്രി നിരീക്ഷണവും ശക്തമാക്കിയതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥൻ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഭാവിയിൽ ഉണ്ടാകുന്ന ഏത് സംഭവങ്ങൾക്കും വ്യോമസേന തയ്യാറാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം രാത്രി നിരീക്ഷണങ്ങൾക്ക് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്താനാകില്ലെന്നും ഏത് പരിതസ്ഥിതിയിലും മുഴുവൻ പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഐ എ എഫ് പൂർണ പരിശീലനം നേടിയിട്ടുണ്ടെന്നും ഗ്രൂപ്പ് ക്യാപ്റ്റനും സീനിയർ ഫൈറ്റർ പൈലറ്റുമായ എ രതി പറഞ്ഞു.
ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായതിന് തൊട്ടുപിന്നാലെയാമ് വ്യോമസേന രാത്രി നിരീക്ഷണം ശക്തമാക്കിയത്.