National
ബില്ലടക്കാൻ പണമില്ല; രോഗിയെ ആശുപത്രി ജീവനക്കാരൻ അടിച്ചുകൊന്നതായി പരാതി
അലിഗഢ്| ബില്ലടക്കാൻ 4000 രൂപ ഇല്ലാത്തതിനെത്തുടർന്ന് രോഗിയെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ അടിച്ചുകൊന്നതായി പരാതി. അലിഗഢ് ജില്ലയിലെ ഇഗ്ലാസ് ഗ്രാമവാസിയായ സുൽത്താൻ ഖാൻ (44) ആണ് മരിച്ചത്. അലിഗഢിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. സംഭവത്തിൽ മരിച്ചയാളുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
ആക്രമത്തിന് ഇരയായ സുൽത്താൻ ഖാൻ വ്യാഴാഴ്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയിരുന്നു. എന്നാൽ പണം അടക്കുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായി. ഇതേത്തുടർന്ന് ആശുപത്രിയിൽ നിന്ന് മടങ്ങും വഴി ജീവനക്കാർ വന്ന് ആക്രമിക്കുകയായിരുന്നു. തുടർന്നുള്ള കലഹത്തിലും വാക് തർക്കത്തിലുംപെട്ട് രോഗി മരിച്ചതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
ജീവനക്കാരുമായി കലഹം നടന്നത് സി സി ടി വി ദൃശ്യത്തിൽ നിന്ന് വ്യക്തമാണെന്ന് അലിഗഢ് പൊലീസ് എസ് പി അഭിഷേക് പറഞ്ഞു. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. തെളിവുകളുടെയും സി സി ടി വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ആശുപത്രി അധികൃതർ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.