Connect with us

Kerala

അങ്കമാലിയില്‍ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരം; അടുത്ത രണ്ട് ദിവസം നിര്‍ണായകം

Published

|

Last Updated

കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച അച്ഛന്‍ ഷൈജു തോമസ്

കൊച്ചി | അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിഞ്ചുകുഞ്ഞിന്റെ നില അതീവ ഗുരുതരം. അടുത്ത രണ്ട് ദിവസം നിര്‍ണായകമാണെന്നും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കുഞ്ഞിന് ഇന്ന് ശസ്ത്രക്രിയ ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആശുപത്രി അധികൃതര്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടത്.

ശസ്ത്രക്രിയക്ക് ശേഷം ന്യൂറോ ഐ സി യുവിലാണ് കുഞ്ഞുള്ളത്. സംഭവം നടന്ന് നാലാം ദിവസമാണ് ശസ്ത്രക്രിയ നടത്തിയത്. അച്ഛന്റെ ഏറില്‍ കുഞ്ഞിന്റെ തലച്ചോറില്‍ രക്തം കട്ട പിടിക്കുകയും നീര് വരികയും ചെയ്തിരുന്നു. ഇത് നീക്കാനാണ് നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്.

കുഞ്ഞിന്റെ തലച്ചോറിനേറ്റ ക്ഷതം ഗുരുതരമാണെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍ സോജന്‍ ഐപ് ശസ്ത്രക്രിയക്ക് മുമ്പ് അറിയിച്ചിരുന്നത്. കുട്ടി കട്ടിലില്‍ നിന്ന് വീണെന്നാണ് രക്ഷിതാക്കള്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട്, കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയപ്പോള്‍ കൊണ്ടതാണെന്ന് പറഞ്ഞു. അസ്വാഭാവികത തോന്നിയതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ഷൈജു തോമസ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

കുഞ്ഞ് തന്റേതല്ലെന്ന സംശയവും പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് കേട്ട് കേള്‍വിയില്ലാത്ത ക്രൂരത്ക്ക് ഒരച്ഛനെ പ്രേരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഷൈജു തോമസ് കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കുഞ്ഞിനെ കാലില്‍ പിടിച്ച് വായുവില്‍ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലക്ക് ക്ഷതമേറ്റ നിലയിലാണ് ആദ്യം അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ മിഷനിലും പ്രവേശിപ്പിച്ചത്.

---- facebook comment plugin here -----

Latest