Connect with us

Kerala

അഞ്ജുവിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് ഇറക്കാന്‍ സമ്മതിക്കാതെ പ്രതിഷേധം

Published

|

Last Updated

കോട്ടയം | കോളജ് വിദ്യാര്‍ഥിനി അഞ്ജു പി ഷാജിയുടെ മരണത്തില്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി കുടുംബവും നാട്ടുകാരും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം സ്വീകരിക്കാന്‍ കൂട്ടാക്കാതെ വീട്ടുകാര്‍ പ്രതിഷേധിച്ചു. പിതാവിനെയും ബന്ധുക്കളേയും കൂട്ടാതെയാണ് മൃതദേഹം എത്തിച്ചതെന്നാണ് ആരോപണം. ആംബുലന്‍സില്‍ നിന്ന് മൃതദേഹം ഇറക്കാന്‍ സമ്മതിച്ചില്ല. പ്രതിഷേധത്തില്‍ വീട്ടുകാരൊടൊപ്പം നാട്ടുകാരും ചേര്‍ന്നപ്പോള്‍ സ്ഥിതിഗതികള്‍ രൂക്ഷമായി.

പി സി ജോര്‍ജ് എം എല്‍ എ സ്ഥലത്തെത്തി സംസാരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം പുറത്തിറക്കാന്‍ അവര്‍ വഴങ്ങിയത്. ശക്തമായ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി എം എല്‍ എ വീട്ടുകാരെ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പരീക്ഷയില്‍ അഞ്ജു കോപ്പിയടിച്ചെന്ന് ഇന്‍വിജിലേറ്റര്‍ പ്രിന്‍സിപ്പലിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഹാളിലെത്തി പരീക്ഷ എഴുതാനാവില്ലെന്നും ഒരുമണിക്കൂര്‍ കഴിഞ്ഞ് തന്നെ വന്ന് കാണാനും ആവശ്യപ്പെട്ടു. എന്നാല്‍, ഹാളില്‍ നിന്ന് ഇറങ്ങിയ അഞ്ജുവിനെ കാണാതാവുകയായിരുന്നു. പിന്നീട് നടന്ന തിരച്ചിലില്‍ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി.

---- facebook comment plugin here -----

Latest