Connect with us

Kerala

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു

Published

|

Last Updated

കോഴിക്കോട് | മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം (94) അന്തരിച്ചു. രാവിലെ ആറു മണിയോടെ കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. 1982 മുതല്‍ 1987 കാലഘട്ടത്തില്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയുമായി പ്രവര്‍ത്തിച്ചു. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1948 മുതല്‍ 1963 വരെ കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1980 ലും 1982 ലും കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ പി സി സി ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനാ കോണ്‍ഗ്രസ് ജനതാ പാര്‍ട്ടിയായതിനെ തുടര്‍ന്ന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ ചെയര്‍പേഴ്സണായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

ജനതാ പാര്‍ട്ടി വിട്ട് ജനത (ഗോപാലന്‍) വിഭാഗത്തില്‍ ചേര്‍ന്ന കമലം പിന്നീട് ഇത് കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തി. കോണ്‍ഗ്രസിലെ പിളര്‍പ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് (ഒ)ല്‍ നിലകൊണ്ട അവര്‍വിമോചന സമരകാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.
ഭര്‍ത്താവ്: പരേതനായ മാമ്പറ്റ സാമിക്കുട്ടി. മക്കള്‍: എം യതീന്ദ്രദാസ്, പത്മജ ചാരുദത്തന്‍, എം മുരളി, എം രാജഗോപാല്‍, എം വിജയകൃഷ്ണന്‍.

Latest