National
ആയിരങ്ങള്‍ ഒഴുകിയെത്തി; റിപ്പബ്ലിക് ദിനത്തില്‍ ശ്രദ്ധേയമായി ഷഹീന്‍ ബാഗ്
ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അലയടിക്കുന്ന ഷഹീന്‍ ബാഗില്‍ റിപ്പബ്ലിക് ദിനാഘോഷ ദിനത്തിൽ ഒത്തുകൂടിയത് പതിനായിരങ്ങള്‍. ഭരണഘടനയുടെ ആമുഖം വായിച്ചും ദേശീയ പതാക വാനിലുയര്‍ത്തിയും ദേശീയ ഗാനമാലപിച്ചുമാണ് ഷഹീന്‍ ബാഗില്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടന്നത്.
റിപ്പബ്ലിക് ദിനത്തിന്റെ പുലരിയില്‍ തന്നെ ആയിരങ്ങളാണ് പൗരത്വ പ്രതിഷേധത്തിന്റെ പ്രതീകമായി മാറിയ ഷഹീന്‍ ബാഗിലേക്ക് ഒഴുകിയെത്തിയത്. സംഘ്പരിവാര്‍ തീവണ്ടിയില്‍ മര്‍ദിച്ചു കൊന്ന ജുനൈദിന്റെ ഉമ്മ സൈറ ബാനുവും ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും ചേര്‍ന്നാണ് ഷഹീന്‍ ബാഗില്‍ പതാക ഉയര്‍ത്തിയത്.
ഷഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ഒരു മാസത്തിലേറെ കാലമായി ഇവിടെ സമരം നടന്നു വരികയാണ്. സ്ത്രീകളും കുട്ടികളുമടക്കം സമരത്തിലുണ്ട്. ഷഹീന്‍ ബാഗ് സമരത്തെ എതിര്‍ത്തും പരിഹസിച്ചും അമിത് ഷായും യോഗിയുമടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഷഹീന്‍ ബാഗ് മുക്ത ഡല്‍ഹിക്കായി താമരയ്ക്ക് വോട്ട് ചെയ്യൂ എന്നായിരുന്നു അമിത് ഷായുടെ ആഹ്വാനം.