Kerala
അലനും താഹക്കുമെതിരെ യു എ പി എ ചുമത്തിയതില്‍ വിയോജിപ്പുമായി സി പി എം ജില്ലാ സെക്രട്ടറി
കോഴിക്കോട് | പന്തീരാങ്കാവ് യു എ പി എ കേസില്‍ കുട്ടികളുടെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍. അലനും താഹയും പാര്‍ട്ടി അംഗങ്ങളാണ്. അവര്‍ക്കെതിരെ യാതൊരു നടപടിയും ഇത് വരെ സ്വീകരിച്ചിട്ടില്ല. ഇവര്‍ നിരവാധിത്വം തെളിയിച്ച് പുറത്ത് വരണമന്നാണ് ആഗ്രഹിക്കുന്നത്.അലനും താഹയും മവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പറയുന്നത് പോലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും മോഹനൻ പറഞ്ഞു.
സി പി എം യു എ പി എക്ക് എതിരാണ്. ഇവര്‍ക്കെതിരെ യു എ പി എ ചുമത്തേണ്ട എന്ന നിലപാട് തന്നെയാണ് ഇപ്പോഴും പാര്‍ട്ടിക്കുള്ളത്. അലനും താഹക്കുമെതിരേയുള്ള പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം അന്വേഷിക്കാന്‍ സി പി എം കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വേവലാതി ഉണ്ടാകും അത് പാര്‍ടി ഗൗരവപരമായി എടുത്തിട്ടുണ്ട്. ഇവര്‍ മാവോയിസ്റ്റ് ആയാല്‍ തന്നെ യു എ പി എ ചുമത്തേണ്ടതില്ല.നിയമാനുസൃതമായി ഇവിടെ ഉണ്ടാക്കിയ സംവിധാനം ഉണ്ട്. സൂക്ഷ്മ പരിശോധനാ സംവിധാനം.അതിന് മുന്‍പിലേക്ക് വന്നാല്‍ മാത്രമേ ഇതില്‍ പ്രോസിക്യൂഷന്‍ അനുമതിയുള്ളൂ. അതിന് മുന്‍പില്‍ വന്നാല്‍ കഴിഞ്ഞ കാലത്ത് സ്വീകരിച്ചപോലുള്ള നിലപാട് കേരള സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും പി മോഹനനന്‍ പറഞ്ഞു.
തുടക്കം മുതല്‍ അലനും താഹയ്ക്കും അനുകൂലമായ നിലപാടായിരുന്നു കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരിച്ചത്. അലനും താഹയും സി പി ഐ എമ്മിന്റേയും എസ് എഫ് ഐയുടെയും മറ ഉപയോഗിച്ചുകൊണ്ട് മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തിയെന്നാണ് തങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയതെന്നും ഇരുവര്‍ക്കുമെതിരെ എന്‍ ഐ എ കേസെടുത്തത് വെറുതെയല്ലെന്നും ജയരാജന്‍ പറഞ്ഞിരുന്നു. എന്നാല്‍ ജയരാജന്‍ പറഞ്ഞതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും പി മോഹനന്‍ പറഞ്ഞു. ജയരാജന്റെ പ്രസ്താവനക്കെതിരെ അലന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു.