Connect with us

Articles

കലയുടെ രാഷ്ട്രീയം മാനവികതയാണ്

Published

|

Last Updated

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ മാറ്റത്തിലും വളര്‍ച്ചയിലും കല നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. സാമൂഹിക സംവേദനത്തിനുള്ള ചിന്താശക്തിയെ കലാബോധം ഉത്തേജിപ്പിക്കുമെന്ന് പലരും എഴുതിയും പറഞ്ഞും നമ്മളെ പഠിപ്പിച്ചിട്ടുമുണ്ട്. സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സര്‍ഗാത്മക ആവിഷ്‌കാരമാണത്. കേരളീയ സംസ്‌കാരത്തിന്റെ നവോത്ഥാന കുതിപ്പില്‍ കലകളും സംസ്‌കാരവും നിര്‍വഹിച്ച അനിഷേധ്യമായ പങ്ക് ഒരിക്കലും വിസ്മരിക്കാനാകില്ല. ജീവിതവും സമൂഹവും നിശ്ചലമായി നില്‍ക്കുന്നില്ലെന്നും അത് തീര്‍ത്തും ചലനാത്മകമാണെന്നും അറിയുമ്പോള്‍ ആ ചലനാത്മകതക്ക് കരുത്ത് കൂട്ടാന്‍ കല കൂടിയേ തീരൂവെന്ന് ചരിത്രം പല വഴികളിലൂടെ നമുക്ക് കാട്ടിത്തന്നിട്ടുമുണ്ട്. കേരളീയ കലകളെ മതപരം, വിനോദം, സാമൂഹികം, കായികം എന്നിങ്ങനെ വേര്‍തിരിച്ചാണ് പൊതുവേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മറ്റു ഏതു ഇടത്തേക്കാളും കലകളിലെ വൈവിധ്യം അതുകൊണ്ട് തന്നെ കേരളത്തില്‍ നന്നായി അനുഭവിക്കാനാകും. കാലം ഒഴുകി നീങ്ങുന്നതിനൊപ്പം നാട്ടുകലകള്‍ പലതും അപ്രത്യക്ഷമായെങ്കിലും കേരളത്തിന്റെ തനതു കലകളെ സംരക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നത് വലിയ കാര്യമായിത്തന്നെ കാണേണ്ടതാണ്. യഥാവിധി നടന്നു പോരുന്നതിനാലാണ് അനുഷ്ഠാന കലകള്‍ വലിയ കേടൊന്നുമില്ലാതെ നിലനിന്നു പോരുന്നതെങ്കില്‍ വിനോദപരവും സാമൂഹികവുമായ കലകള്‍ കേരളത്തിലെ സാംസ്‌കാരിക, വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് വേരറ്റു പോകാതെ നിന്നു പോരുന്നതെന്ന് കാണേണ്ടതുണ്ട്. അതേ സമയം ആറ് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ വിദ്യാര്‍ഥി കലാ മേളക്ക് ഇതില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പങ്കുണ്ടെന്ന് നിസ്സംശയം പറയാനാകും. ചെറുതായി തുടങ്ങി വളര്‍ന്ന് വലുതായ കുട്ടികളുടെ ഇത്ര വലിയ കലാസംരക്ഷണ മേള ലോകത്ത് മറ്റൊരിടത്തുമില്ലെന്നത് ചെറുതല്ലാത്ത കാര്യമാണ്. അടിതടകളുണ്ടെങ്കിലും സ്‌കൂള്‍ കലാമേളയെന്ന ഈ മഹാമേള കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ തിളങ്ങുന്ന ഒരേട് തന്നെയാണ്.

1956ല്‍ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ തുടങ്ങിയ കലോത്സവം ഇന്നും പഴയ ഓര്‍മകളെത്തൊടാതെ അരങ്ങൊഴിയാറില്ല. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി എസ് വെങ്കിടേശ്വരനും ഡെപ്യൂട്ടി ഡയറക്ടര്‍ രാമവര്‍മ അപ്പന്‍ തമ്പുരാനും ഗണേശ അയ്യര്‍ എന്ന പ്രഥമാധ്യാപകനും ചേര്‍ന്നാണ് ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചത്. വെങ്കിടേശ്വരന്‍ അന്ന് ഡല്‍ഹിയില്‍ അന്തര്‍ സര്‍വകലാശാല കലോത്സവത്തില്‍ കാഴ്ചക്കാരനായിരുന്നു. ഈ പരിപാടിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ്, കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിച്ചത്. അങ്ങനെയത് ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് വഴിയൊരുക്കുകയും ചെയ്തു. എറണാകുളം എസ് ആര്‍ വി ഗേള്‍സ് ഹൈസ്‌കൂളിലാണ് ആദ്യ യുവജനോത്സവം അരങ്ങേറിയത്. ഏതാണ്ട് 200ഓളം കുട്ടികള്‍ സ്‌കൂള്‍ തലത്തില്‍ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക് പങ്കെടുക്കുകയായിരുന്നു. കാലവും കോലവും മാറിയതോടെ 28 മത്സര വേദികളില്‍ 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കാനെത്തുന്ന മഹാമേളയായി 60 കൊല്ലം മുമ്പുള്ള യുവജനോത്സവം വളര്‍ന്ന് പടര്‍ന്ന് പന്തലിക്കുകയായിരുന്നു. ആദ്യ കലോത്സവത്തിന് ഉണ്ടായിരുന്നേക്കാവുന്ന അമ്പരപ്പും അതിശയവും പരിഭ്രമവും മാറിയിട്ടുണ്ടാകുമെങ്കിലും ആവേശം ഒട്ടും ചോര്‍ന്നിട്ടില്ലെന്നത് പുതിയ കളിയരങ്ങുകളില്‍ നിന്ന് കണ്ടറിയാനാകും.
പങ്കെടുക്കുന്ന കുട്ടികളില്‍ വ്യര്‍ഥ മോഹങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുകയും കല അതി മത്സരമാകുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളുടെ സങ്കീര്‍ണത അടുത്ത കാലത്തെ മേളകളില്‍ മാത്രം കാണാനാകുന്ന ഒന്നാണ്. പ്രശസ്തിയും തുടര്‍ന്നുള്ള സിനിമാ പ്രവേശനവും മാത്രം കണ്ട് അരങ്ങിലെത്തുന്നവരുടെയെണ്ണം കൂടിയതാണ് വര്‍ത്തമാന കലോത്സവങ്ങളുടെ യഥാര്‍ഥ ലക്ഷ്യത്തെ കളങ്കപ്പെടുത്തുന്നത്. ഇത് ഓരോ വര്‍ഷവും ഏറിവരുന്ന വിവാദങ്ങളുടെയും വിജിലന്‍സ് കേസുകളുടെയും പശ്ചാത്തലത്തില്‍ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കുട്ടികളുടെ മേള അവരില്‍ നിന്ന് മാറി രക്ഷിതാക്കളുടെതായി മാറുമ്പോഴാണ് കല “കലാപമായി” മാറുന്നത്. സ്വന്തം ജില്ലയുടെ വിജയത്തിന് വേണ്ടിയോ സ്‌കൂളിന്റെ അംഗീകാരത്തിന് വേണ്ടിയോ സര്‍ക്കാര്‍ നല്‍കുന്ന ഗ്രേസ് മാര്‍ക്കിനും വ്യക്തി പ്രശസ്തിക്കും വേണ്ടിയോ മാത്രമാണ് മത്സരിക്കുന്നതെന്ന ചിന്ത കുട്ടിയില്‍ എപ്പോഴാണോ ഉണ്ടാകുന്നത് അപ്പോഴാണ് കല എന്ന സാമൂഹിക ശക്തിയുടെ ലക്ഷ്യം തെറ്റുന്നത്. മത്സര ഇനങ്ങളുടെ കാര്യത്തിലും സമ്മാനങ്ങളിലും സംഘാടനത്തിലും മേല്‍നോട്ടത്തിലും എല്ലാം പ്രശംസനീയമായ നവീകരണം ഉണ്ടാകുന്നുണ്ടെങ്കിലും കലയുടെ അന്തഃസത്ത ചോരുന്നുവെന്ന ആശങ്ക കുറേ കാലങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. എല്ലാവര്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ കലോത്സവത്തെ കുറേക്കൂടി മെച്ചപ്പെടുത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കമുണ്ടാകില്ല. കലോത്സവ വേദിയിലെ അതിമത്സരത്തിന്റെ ഏറ്റവും വികൃതമായ ഒരു മുഖം തുറക്കുന്നത് ഒരു വലിയ വിഭാഗം മത്സരാര്‍ഥികളും അപ്പീലിലൂടെ പ്രവേശിക്കുന്നു എന്നിടത്താണ്. മത്സര ശേഷവും അപ്പീലുകള്‍ അധികാരികളുടെ മേശമേല്‍ തീര്‍പ്പാക്കാനായി കുന്നുകൂടിക്കിടപ്പുണ്ടാകും. തമ്മില്‍ തല്ലിയും കേസിനു പോയും തീരുമാനിക്കേണ്ട ഒന്നല്ല കുട്ടികളിലെ കലാഭിരുചികളെന്ന കാര്യം ഇപ്പോഴും പലരും തിരിച്ചറിഞ്ഞിട്ടില്ല. ഉത്സവം മത്സരാധിഷ്ഠിതമാകുന്നത് പൊതുവെയുള്ള നമ്മുടെ സാമൂഹികാവസ്ഥയുടെ തന്നെ പ്രതിഫലനമെന്ന് എപ്പോഴും സമാധാനിക്കാനാകില്ല. കലയും ഉത്സവവുമൊക്കെ, തകര്‍ന്നു കൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ കൂടിയാണെന്നുള്ള കാര്യം പരക്കെ സമ്മതിക്കാന്‍ ഇപ്പോഴും പലരും പഠിച്ചിട്ടില്ലെന്നുള്ളതാണ് വര്‍ത്തമാനകാല വിഷയങ്ങളില്‍ നിന്ന് ബോധ്യമാകുന്നത്.

ഓരോ കലോത്സവം വരുമ്പോഴും നാട്ടുകാരും സംഘാടകരും മാധ്യമങ്ങളും പറയുന്ന ഒരു കാര്യമുണ്ട്. കേരളത്തിന് എണ്ണപ്പെട്ട നിരവധി കലാകാരന്മാരെ സമ്മാനിച്ചത് കലോത്സവമാണെന്ന്. ഒരു പരിധി വരെ ശരിയായിരിക്കാം. പക്ഷേ, അതെല്ലാം എത്രത്തോളം ശരിയാണെന്നതും വിലയിരുത്തേണ്ടതാണ്. കലോത്സവങ്ങളില്‍ തിളങ്ങിയ എത്ര എഴുത്തുകാര്‍ നമുക്കുണ്ട്? എത്ര നര്‍ത്തകരുണ്ട് എത്ര പ്രാസംഗികരുണ്ട്? എല്ലാം വിരലിലെണ്ണാകുന്നവര്‍ മാത്രം. അതിലും കൂടുതല്‍ പേര്‍ ഈ മേഖലയോട് വിടപറഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. നമ്മളിപ്പോള്‍ എണ്ണിപ്പറയുന്ന കലാകാരന്മാര്‍ അവരവരുടെ സര്‍ഗശേഷി കൊണ്ട് മാത്രമാണ് അതാത് മേഖലകളില്‍ മുന്നേറിയതെന്ന സത്യം അങ്ങനെ എളുപ്പത്തില്‍ മായ്ച്ചു കളയാനുമാകില്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി