Connect with us

Kerala

കൊല്ലത്ത് വൃദ്ധയായ അമ്മയെ മകന്‍ കൊന്നത് ക്രൂരമായി മര്‍ദിച്ച്

Published

|

Last Updated

കൊല്ലം: ഒരു മാസത്തിന് മുമ്പ് കൊല്ലത്ത് മകന്‍ കൊലപ്പെടുത്തിയ അമ്മ മരണപ്പെടുന്നതിന് മുമ്പ് ക്രൂരമര്‍ദനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസംമുട്ടിയാണ് 84കാരിയായ സാവിത്രിയമ്മയുടെ മരണം സംഭവിച്ചത്. മകന്‍ സുനില്‍കുമാര്‍ കഴുത്ത് ഞെരിച്ചു കൊന്നതോ അല്ലെങ്കില്‍ മര്‍ദനത്തില്‍ ബോധരഹിതയായ സാവിത്രിയമ്മയെ ജീവനോടെ കുഴിച്ചിട്ടതോ ആകാം ഇതിനു കാരണമെന്നാണ് നിഗമനം. സാവിത്രിയമ്മയുടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ.

കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ സുനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.  റിമാന്‍ഡില്‍ കഴിയുന്ന സുനില്‍ കുമാറിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പോലീസ് കോടതിയെ സമീപിക്കും. ഇതിനിടെ സാവിത്രിയമ്മയെ കുഴിച്ചു മൂടാനടക്കം സഹായം ചെയ്ത കൂട്ടുപ്രതി കുട്ടനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഒരു മാസം മുമ്പാണ് സാവിത്രിയമ്മയെ സുനില്‍കുമാര്‍ തല്ലിക്കൊന്നത്. സാവിത്രിയമ്മയുടെ മറ്റൊരു മകള്‍ നല്‍കിയ പരാതിയിലാണ് പ്രതി കുടുങ്ങിയത്. സ്വത്തും പണവും ആവശ്യപ്പെട്ട് സുനില്‍ കുമാര്‍ സ്ഥിരമായി അമ്മയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന അയല്‍ക്കാര്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുനില്‍കുമാറിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ അമ്മയെ കാണാത്തതില്‍ തനിക്കും പരാതിയുണ്ടെന്ന് ഇയാള്‍ പറഞ്ഞു.

തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സുനില്‍കുമാര്‍ കുടുങ്ങിയത്. സ്ഥലത്ത് വിശദമായ പരിശോധന നടത്തിയപ്പോഴാണ് കുഴി മൂടിയത് പോലെ ഒരിടം വീട്ടു വളപ്പില്‍ കണ്ടത്. ഇവിടെ കുഴിച്ചു നോക്കിയപ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധം വന്നു. തുടര്‍ന്നാണ് അമ്മയെ തല്ലിക്കൊന്ന് കുഴിച്ചിട്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു.

മറ്റ് രണ്ട് മക്കളുണ്ടായിരുന്നെങ്കിലും സുനില്‍കുമാര്‍ ഒറ്റക്കാവുമല്ലോയെന്ന് കരുതിയാണ് സാവിത്രിയമ്മ ഇയാള്‍ക്ക് ഒപ്പം കഴിഞ്ഞിരുന്നു. എന്നാല്‍ എണ്‍പത്തിനാലാം വയസ്സിലും തനിക്ക് ഭക്ഷണമെല്ലാം ഒരുക്കി തന്നിരുന്ന അമ്മയെ സുനില്‍കുമാര്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

Latest