Connect with us

National

ഹവാല പണമിടപാട്: കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഹവാല പണമിടപാട് കേസില്‍ കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലുമായി ഡി കെ ശിവകുമാര്‍ സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

അനധികൃത പണമിടപാട് കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെ ഇഡി ശിവകുമാറിന് സമന്‍സ് അയച്ചിരുന്നു. ഇതേ തുടര്‍ന്ന് നാല് ദിവസമായി ഇഡി ആസ്ഥാനത്ത് ശിവകുമാറിനെ ചോദ്യം ചെയ്തുവരികയായിരുന്നു .ഇ പിടിച്ചെടുത്ത വിവിധ രേഖകളുടെ വിവരങ്ങള്‍ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍

കര്‍ണാടകത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രധാന സൂത്രധാരന്‍മാരില്‍ ഒരാളായ ഡി കെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അറസ്റ്റ്.
മുന്‍ധനമന്ത്രി പി ചിദംബരത്തിന് പിന്നാലെയാണ് ശിവകുമാറും അഴിമതിക്കേസില്‍ അറസ്റ്റിലാവുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

2017 ഓഗസ്റ്റില്‍ അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.