Connect with us

Kerala

തീവ്രവാദബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു

Published

|

Last Updated

കൊച്ചി: ലശ്കര്‍ ത്വയ്യിബ ഭീകരവാദികളെ സഹായിച്ചെന്ന് പറഞ്ഞ് പോലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂര്‍ മടവന സ്വദേശി റഹീം അബ്ദുല്‍ഖാദറിനെ നിരപരാധിയാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ വിട്ടയച്ചു. പോലീസും എന്‍ ഐ എയും തമിഴ്‌നാട് ക്യൂബ്രാഞ്ചും മാറിമാറി റഹീമിനെ ചോദ്യം ചെയ്‌തെങ്കിലും തീവ്രവാദ ബന്ധം തെളിയിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കോടതിയില്‍വെച്ച് തന്നെ കസ്റ്റഡിയിലെടുത്തപ്പോള്‍ തന്നെ നിരപരാധിയാണെന്ന് റഹീം വ്യക്താക്കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി കൊണ്ടുപോകുകയായിരുന്നു. ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തിട്ടും ലശ്കര്‍ ബന്ധം സാധൂകരിക്കുന്ന ഒന്നും പ്രവാസിയായ റഹീമില്‍ നിന്നും കണ്ടെത്താനായില്ല. തന്നെ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും റഹീം പറഞ്ഞിരുന്നു.

ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തിയ റഹീമിനെ കീഴടങ്ങാനായി എറണാകുളം കോടതിയിലെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. റഹീമിനൊപ്പം ബഹ്‌റൈനില്‍ നിന്നെത്തിയ സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാല്‍ താന്‍ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയില്ലെന്നും റഹീം അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ബഹ്‌റനിലെ ഹോട്ടല്‍ ലോബിയുടെ കൈയില്‍പ്പെട്ട ഒരു യുവതിയെ താന്‍ രക്ഷപ്പെടുത്തി നാട്ടില്‍ കൊണ്ടു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. ബഹ്‌റനില്‍ വച്ചു സി ഐ ഡി സംഘം ചോദ്യം ചെയ്തിരുന്നുവെന്നും റഹീം പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച പോലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുകയായിരുന്നു.

ലഷ്‌കര്‍ ഇ ത്വയിബ ബന്ധമുള്ള ആറംഗ സംഘം ശ്രീലങ്കയില്‍ നിന്ന് ദക്ഷിണേന്ത്യയിലെത്തയിട്ടുണ്ടെന്നും ഇതില്‍ മലയാളിയുണ്ടെന്നും രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഇവര്‍ കടല്‍ വഴി തമിഴ്‌നാട്ടിലേക്ക് കടന്നെന്നായിരുന്നു വിവരം. ഇതോടെ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഹൈ അലര്‍ട്ടും ദക്ഷിണേന്ത്യയില്‍ ആകെ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

ഈ ഭീകരര്‍ക്ക് സഹായം നല്‍കിയയാളണ് റഹീമെന്ന് പറഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

---- facebook comment plugin here -----

Latest