Ongoing News
ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്ന് ഉടൻ നീക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ചുകൊന്ന കേസിൽ അറസ്റ്റിലായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർവീസ് നിയമമനുസരിച്ച് ജാമ്യം ലഭിച്ചില്ലെങ്കിൽ ഇയാളെ സസ്‌പെൻഡ് ചെയ്യേണ്ട സമയപരിധി പിന്നിടുകയാണ്. ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് വളഞ്ഞ മാർഗത്തിലൂടെ രക്ഷപെടാനുള്ള ഇയാളുടെ നീക്കങ്ങൾ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു പരിശോധിക്കണം.
അപകടത്തിനു ശേഷം ശ്രീറാമിനെ രക്ത പരിശോധനക്ക് വിധേയനാക്കാതെ രക്ഷപ്പെടുത്താൻ പോലീസ് നടത്തിയ ശ്രമങ്ങളെക്കുറിച്ചു വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ അക്കാര്യത്തെക്കുറിച്ച് ഉടൻ അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി തയാറാകണം. സമൂഹത്തോട് ഉത്തരവാദിത്വമുളള ഒരു ഐ എ എസ് ഉദ്യോഗസ്ഥനാണ് സ്വബോധം നഷ്ടപ്പെട്ട് ഒരു മാധ്യമപ്രവർത്തകന്റെ ജീവനെടുത്തത്.
പേരിന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആശുപത്രിയിൽ ജാമ്യം കിട്ടി പുറത്തുചാടാനുള്ള ശ്രീറാമിന്റെ കുത്സിതനീക്കങ്ങൾക്ക് കുട്ടുനിൽക്കുന്ന പോലീസ് നടപടി സാധാരണക്കാർക്കിടയിൽ പോലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും. എഫ് ഐ ആറിൽ വാഹനം ഓടിച്ച വ്യക്തിയുടെ പേര് ചേർക്കാത്തത് പോലീസ് വീഴ്ച മറക്കാനും പ്രതിയെ രക്ഷപ്പെടുത്താനുമാണെന്നും ചെന്നിത്തല ആരോപിച്ചു.