Connect with us

National

ചന്ദ്രയാന്‍-2 കൗണ്ട് ഡൗണ്‍ തുടങ്ങി;ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മിഷന്‍ കണ്‍ട്രോള്‍ റൂമിലെത്തി

Published

|

Last Updated

ശ്രീഹരിക്കോട്ട: സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ച ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി.ഞായറാഴ്ച വൈകിട്ട് 6.43ഓടെയാണ് കൗണ്ട്ഡൗണിന് തുടക്കമായത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം 2.43 ഓടെയാണ് വിക്ഷേപണം. ദൗത്യത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ മിഷന്‍ കണ്‍ട്രോള്‍ റൂമിലെത്തിയിട്ടുണ്ട്. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സല്‍ ശനിയാഴ്ച രാത്രി പൂര്‍ത്തിയായിരുന്നു.

കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ദ്രവ ഇന്ധനഘട്ടമായ എല്‍ 110 ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്സിജനുമാണ് ഈ ഘട്ടത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. എന്നാല്‍ പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയില്‍ എത്തിച്ചിരിക്കുന്നത്.

വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്താനാണ് ഇസ്റൊയുടെ തീരുമാനം. ഇതിനായി ചന്ദ്രയാന്‍ 2 പേടകത്തിന്റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം ഇസ്റോ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാന്‍ പ്രകാരം 23 ദിവസമായി കൂടി. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയം അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി.

നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്ററിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്ററും ഓര്‍ബിറ്ററും തമ്മില്‍ വേര്‍പെടാന്‍ പോകുന്നത് 43 ആം ദിവസമാണ്. നേരത്തെ ഇത് അന്‍പതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.