Connect with us

Ongoing News

ഐ സി സി ലോകകപ്പ് ഇലവനില്‍ രോഹിതും ബുമ്‌റയും; വിരാട് കോലിക്ക് ഇടമില്ല

Published

|

Last Updated

ലണ്ടന്‍: ഐ സി സി ലോകകപ്പ് ഇലവന്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടീമില്‍ നിന്ന് ഓപണര്‍ രോഹിത് ശര്‍മയും പേസര്‍ ജസ്പ്രീത് ബുമ്റയും ഇടംപിടിച്ചപ്പോള്‍ ഏകദിന റാങ്കിംഗില്‍ ഒന്നാമതുള്ള വിരാട് കോലി തഴയപ്പെട്ടു. ക്യാപ്റ്റന്‍ സ്ഥാനം ന്യൂസിലാന്‍ഡിനെ ഇച്ഛാശ്ശക്തിയോടെ നയിച്ച കെയിന്‍ വില്യംസണിനാണ്. ലോകകപ്പ് ഫൈനല്‍ കളിച്ച ആറ് പേര്‍ ഇലവനിലുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ഇംഗ്ലണ്ട് ടീമില്‍ നിന്നാണ്. ഓപണര്‍ ജാസന്‍ റോയ്, മധ്യനിരയില്‍ ജോ റൂട്ട്്, ബെന്‍ സ്റ്റോക്സ്, ബൗളര്‍ ജോഫ്ര ആര്‍ചര്‍. ന്യൂസിലന്‍ഡില്‍ നിന്ന് നായകനു പുറമെ പേസര്‍ ലോക്കി ഫെര്‍ഗൂസനും ട്രെന്റ് ബൗള്‍ട്ടും ടീമിലുണ്ട്. ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസന്‍, ആസ്ത്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്, അലക്സ് കാരെ എന്നിവരും ഇടം നേടി.

മുന്‍ രാജ്യാന്തര താരങ്ങളും കമന്റേറ്റര്‍മാരും ചേര്‍ന്നാണ് ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്തത്. ഇയാന്‍ ബിഷപ്, ഇയാന്‍ സ്മിത്, ഇസ ഗുഹ, ക്രിക്കറ്റ് എഴുത്തുകാരന്‍ ലോറന്‍സ് ബൂത്ത്, ഐ സി സി ജനറല്‍ മാനേജര്‍ ക്രിക്കറ്റ് ജെഫ് അലര്‍ഡൈസ് എന്നിവരാണ് തിരഞ്ഞെടുപ്പ് സമിതി.

രോഹിത് ശര്‍മ ടൂര്‍ണമെന്റ് ടോപ് സ്‌കോററാണ്. അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പടെ 648 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്തത്. ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ ജാസന്‍ റോയ് അഞ്ച് അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് നേടിയ താരമാണ് വില്യംസണ്‍. ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ ജോ റൂട്ട് ആണ് നാലാം നമ്പറിലുള്ളത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്തെത്തിയ താരം പാക്കിസ്ഥാനെതിരെയും വിന്‍ഡീസിനെതിരെയും സെഞ്ച്വറി നേടി. മൂന്ന് അര്‍ധ സെഞ്ച്വറികളും റൂട്ട് അടിച്ചെടുത്തു.

അഞ്ചാമന്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസനാണ്. രണ്ട് സെഞ്ച്വറികളും പതിനൊന്ന് വിക്കറ്റുകളും ഷാകിബിന്റെ അക്കൗണ്ടിലുണ്ട്. രണ്ടാം ഓള്‍റൗണ്ടറായി ഇംഗ്ലണ്ടിന്റെ ഫൈനല്‍ ഹീറോ ബെന്‍ സ്റ്റോക്സ്. ടൂര്‍ണമെന്റിലുടനീളം സ്ഥിരത കാണിച്ച ബെന്‍സ്റ്റോക്സിന് എതിരില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആസ്ത്രേലിയയുടെ അലക്സ് കാരെ. ഇരുപത് പുറത്താക്കലുകളാണ് കാരെ നടത്തിയത്. 375 റണ്‍സാണ് കാരെ ലോകകപ്പില്‍ നേടിയത്.

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍കും ടീമിലിടം പിടിച്ചു. 27 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക് ഗ്രെന്‍ മെഗ്രാത്തിന്റെ ലോകകപ്പ് റെക്കോര്‍ഡ് തകര്‍ത്തിരുന്നു. ലോകകപ്പ് സൂപ്പര്‍
ഓവര്‍ ഹീറോ ജോഫ്ര ആര്‍ചര്‍ ഇരുപത് വിക്കറ്റുകളാണ് വീഴ്ത്തിയത്. ന്യൂസിലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസന്‍ 21 വിക്കറ്റുകള്‍ പിഴുതു. ബുമ്റ പതിനെട്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

Latest