Connect with us

Kerala

എറണാകുളത്ത് നിപ ബാധയേറ്റ വിദ്യാര്‍ഥി വവ്വാല്‍ കടിയേറ്റ പേരക്ക കഴിച്ചതായി റിപ്പോര്‍ട്ട്

Published

|

Last Updated

കൊച്ചി: എറണാകുളത്ത് ചികിത്സയില്‍ കഴിഞ്ഞ വിദ്യാര്‍ഥിക്ക് നിപാ ബാധയേറ്റത് വവ്വാല്‍ കടിച്ച പേരക്ക കഴിച്ചതിലൂടെയെന്ന് സംശയം. നിപ ബാധിതനായ വിദ്യാര്‍ഥി രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് പക്ഷികളുടെ മറ്റോ കൊത്തേറ്റ, ചീഞ്ഞ പേരക്ക കഴിച്ചിരുന്നുവെന്ന് കേന്ദ്ര സംഘം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ പേരക്ക വവ്വാല്‍ കടിച്ചതായിരിക്കുമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യര്‍ഥിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് താന്‍ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് വിദ്യാര്‍ഥി നേരിട്ട് സംസാരിച്ചപ്പോള്‍ പറഞ്ഞതായി കേന്ദ്രസംഘം വ്യക്തമാക്കിയത്.

അതിനിടെ വിദ്യാര്‍ഥിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. കഴിഞ്ഞ 48 മണിക്കൂറായി യുവാവിന് പനിയില്ലെന്നും, നില മെച്ചപ്പെട്ടതിന്റെ സൂചനയാണ് ഇതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പരസഹായമില്ലാതെ നടക്കാനും, ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്.

അതിനിടെ യുവാവുമായി അടുത്തിടപഴകിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന മാവേലിക്കര സ്വദേശിയായ ഇരുപത്തിയേഴുകാരിയെ പനിയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. യുവാവിനെ പരിചരിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സാണ് ഇവര്‍. കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴ് രോഗികളുടെ സാമ്പിളുകളിലും നിപയില്ലെന്ന് നേരത്തെ വ്യക്തമായിട്ടുണ്ട്.

Latest