Business
കാർഷിക മേഖലയെ തളർത്തി നാളികേരോത്പന്നങ്ങളുടെ വിലത്തകർച്ച
കൊച്ചി: സീസൺ ആരംഭത്തിൽ നാളികേരോത്പന്നങ്ങളുടെ വിലത്തകർച്ച കർഷിക മേഖലയെ പ്രതിസന്ധിയിലാക്കും. നാളികേര കർഷകരുടെ കണക്ക് കൂട്ടലുകൾ തകിടം മറിച്ച് വിദേശ ചരക്ക് വിപണി നിയന്ത്രിക്കുകയാണ്. തമിഴ്‌നാട്ടിലെ വൻകിട മില്ലുകാരാണ് ഇറക്കുമതിക്ക് പിന്നിൽ. വെളിച്ചെണ്ണ കയറ്റുമതി നടത്തുന്നവർക്ക് അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി നടത്താം. ഓപ്പൺ ജനറൽ ലൈസെൻസിൽ വൻകിട മില്ലുകാർക്ക് കൊപ്രയും പിണ്ണാക്കും വൻതോതിൽ എത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ നാളികേരോത്പന്നങ്ങളുടെ വില താഴ്ന്ന് നിൽക്കുകയാണ്. രാജ്യാന്തര വിപണിയിൽ ഒരു ടൺ കൊപ്ര വില 400 ഡോളറാണ്. പല വൻകിട മില്ലുകളും താഴ്ന്ന വിലക്ക് ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ വിപണിയിൽ ഇറക്കുന്നതും ഇത് മൂലമാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 14,100 രൂപയിൽ നിന്ന് 13,800 രൂപയായി. കൊപ്ര 9375 ൽ നിന്ന് 9180 ലേക്ക് താഴ്ന്നു.
പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപ്പന കുറഞ്ഞതും ഉത്പാദകരിൽ സമ്മർദം ഉളവാക്കുകയാണ്. വിപണിയിൽ ഇതര ഭക്ഷ്യയെണ്ണകൾ പലതും വെളിച്ചെണ്ണയെ അപേക്ഷിച്ച് ഏതാണ്ട് പകുതി വിലക്ക് ലഭ്യമാണ്. ഇതും ചെറുകിട കൊപ്രയാട്ട് മില്ലുകാരുടെ കണക്ക് കൂട്ടലുകൾ തെറ്റിക്കുകയാണ്. നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ പച്ചതേങ്ങ വില വീണ്ടും ഇടിയുമോയെന്ന ആശങ്കയിലാണ് ഉത്പാദകർ.
റബ്ബർ ടാപ്പിംഗിന് കാലാവസ്ഥ അനുകുലമായെങ്കിലും കർഷകരിൽ വലിയോരു ശതമാനവും ഇനിയും തോട്ടങ്ങളിലേക്ക് തിരിഞ്ഞിട്ടില്ല. റബ്ബർ വില താഴ്ന്ന നിലവാരത്തിൽ തുടരുന്നത് തന്നെയാണ് കർഷകരെ രംഗത്ത് നിന്ന് പിൻതിരിപ്പിക്കുന്നത്. ഇതിനിടയിൽ കാർഷിക മേഖലയെ ആവേശം കൊള്ളിക്കാൻ ടയർ ലോബി ഷീറ്റ് വില ചെറിയതോതിൽ ഉയർത്തിയത് ഉത്പാദകർക്ക് പ്രതീക്ഷ നൽകി.
പകൽ താപനില കുറഞ്ഞതിനാൽ ഏതാനും മാസങ്ങളായി സ്തംഭിച്ച റബ്ബർ ടാപ്പിംഗ് പുനരാരംഭിക്കാൻ പറ്റിയ അവസരമാണ്. കാലവർഷം മുന്നിൽ കണ്ട് ചില തോട്ടങ്ങളിൽ റെയിൻ ഗാർഡുകൾ ഒരുക്കിയിട്ടുണ്ട്. ടയർ നിർമാതാകൾ ആർ എസ് എസ് നാലാം ഗ്രേഡ് 12,850 രൂപയിൽ നിന്ന് 13,150 ലേക്ക് ഉയർത്തി. ഉത്തരേന്ത്യൻ വ്യവസായികൾ അഞ്ചാം ഗ്രേഡ് റബ്ബർ വില 400 രൂപ കയറി 13,000 രൂപയായി ഉയർന്നു. വിപണിയിൽ ഏലക്ക മികവ് നിലനിർത്തി. റെക്കോർഡ് പ്രകടനങ്ങൾക്ക് ശേഷം ഉൽപ്പന്ന വില അൽപ്പം താഴ്ന്നങ്കിലും ഏലത്തിന്റെ ലഭ്യത കുറവാണ്. പ്രമുഖ ലേല കേന്ദ്രങ്ങളിൽ ചരക്ക് വരവ് ഗണ്യമായി ചുരുങ്ങിയത് വാങ്ങലുകാരെ ഏറെ അസ്വസ്തരാക്കി. വിദേശത്ത് നിന്നുള്ള ശക്തമായ ഡിമാൻഡും ആഭ്യന്തര വ്യാപാരികളുടെ സജീവ സാന്നിധ്യവും തുടരുന്നു. കാർഷിക മേഖലയിൽ ചെറിയ തോതിൽ മഴ ലഭ്യമായെങ്കിലും പുതിയ സീസൺ ആരംഭിക്കാൻ കാലതാമസം നേരിടും. ഉത്തരേന്ത്യൻ ഡിമാൻഡിൽ കുരുമുളക് വില മുന്നാം വാരവും ഉയർന്നു. വിദേശ മുളക് വരവ് താത്കാലികമായി ചുരുങ്ങുമെന്ന വിലയിരുത്തൽ മുൻ നിർത്തി അന്തർസംസ്ഥാന വ്യാപാരികളെ നാടൻ ചരക്ക് ശേഖരിക്കാൻ ഉത്സാഹിച്ചു.
ഇടുക്കി, വയനാട് ഭാഗങ്ങളിൽ നിന്നും കൊച്ചിലേയ്ക്കുള്ള മുളക് വരവ് കുറഞ്ഞ അവളിലാണ്. ഗാർബിൾഡ് കുരുമുളക് വില 36,800 രൂപയാണ്. ആഗോള വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5400 ഡോളറിലെത്തി.
സ്വർണ വില ഉയർന്നു. പവൻ 23,560 രൂപയിൽ നിന്ന് 23,640 ലേക്കും പിന്നീട് 23,720 രൂപയായും കയറിയ പവൻ വെളളിയാഴ്ച്ച 23,800 ൽ വ്യാപാരം നടന്നു. ലണ്ടനിൽ സ്വർണം ട്രോയ് ഔൺസിന് 1275 ഡോളറിൽ നിന്ന് 1290 ഡോളറായി.