Ongoing News
ജമാഅത്തെ ഇസ്‌ലാമിയുടെ വേദിയിൽ സംഘടനാ നിലപാട് തിരുത്തി കെ ഇ എൻ
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിനെ പിന്തുണക്കണമെന്നുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് അവരുടെ വേദിയിൽ തന്നെ തിരുത്തി പറഞ്ഞ് കെ ഇ എൻ കുഞ്ഞഹമ്മദ്.
സ്വന്തം സ്ഥാനാർഥികളെ നിർത്തില്ലെന്നും മുഴുവൻ മണ്ഡലങ്ങളിലും യു ഡി എഫിനെ പിന്തുണക്കുമെന്നുമായിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ സംഘടനയായ വെൽഫെയർപാർട്ടിയുടെ നിലപാട്. എന്നാൽ ഫാസിസത്തെ രാഷ്ട്രീയമായും സാംസ്‌കാരികമായും തോൽപ്പിക്കാൻ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും കെ ഇ എൻ പറഞ്ഞു.
തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച “ഹിന്ദുത്വ ഫാസിസം: ദേശീയത, വംശീയത, പ്രതിരോധം” എന്ന പ്രബന്ധ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ഫാസിസത്തിനെതിരായ ദീർഘകാല പോരാട്ടത്തിലാണ്.
ഫാസിസത്തെ തോൽപ്പിക്കാനുള്ള പോരാട്ടത്തിന് ഊർജം പകരണമെങ്കിൽ ജനാധിപത്യ, മതേതര ഇടതുകാഴ്ചപ്പാടിനെ ശക്തിപ്പെടുത്തലാണ് ചരിത്ര ദൗത്യം. മതനിരപേക്ഷതക്ക് കരുത്ത് പകരുന്ന ഗംഭീരമായ ലോകമാണ് ഇടതുപക്ഷമെന്നും താൻ ഇത് പറഞ്ഞില്ലെങ്കിൽ ആത്മനിന്ദ തോന്നുമെന്നും കെ ഇ എൻ പറഞ്ഞു.
എൽ ഡി എഫും യു ഡി എഫും തമ്മിലാണ് കേരളത്തിലെ പ്രധാന മത്സരം. രണ്ട് കൂട്ടരും ബി ജെ പി സഖ്യത്തെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നു.
എന്നാൽ എൽ ഡി എഫിന് നേതൃത്വം നൽകുന്ന സി പി എം ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ പ്രസക്ത കക്ഷിയല്ല. അവർക്ക് ശക്തിയുള്ളത് കേരളത്തിൽ മാത്രമാണ്.
യു ഡി എഫ് നേതൃത്വം നൽകുന്ന കോൺഗ്രസാകട്ടെ രാജ്യത്തെ വലിയ മതേതര പാർട്ടിയാണ്. പാർലിമെന്റിൽ കേവല ഭൂരിപക്ഷം നേടാനോ, ഏറ്റവും വലിയ ഒറ്റകക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാർട്ടിയുമാണ്.
കോൺഗ്രസിനും അവരുമായി നേരിട്ട് സഖ്യമുള്ള പാർട്ടികൾക്കും സീറ്റ് വർധിച്ചാൽ മാത്രമേ മതേതര സർക്കാരിന് സാധ്യതയുള്ളൂവെന്നും കെ ഇ എൻ പറഞ്ഞു.