Kerala
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മുൻതൂക്കമെന്ന് സി ഇ എസ് സർവേ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ ഡി എഫിന് മുൻതൂക്കമെന്ന് സെന്റർ ഫോർ ഇലക്ടൽ സ്റ്റഡീസിന്റെ (സി ഇ എസ്) അഭിപ്രായ വോട്ടെടുപ്പ്. മറ്റ് സർവ്വേകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രമാണ് സി ഇ എസ് സർവെയിൽ തെളിയുന്നത്. എൽ ഡി എഫിന് ഒമ്പത് മുതൽ 12 വരെ സീറ്റുകൾ ലഭിക്കാം. യു ഡി എഫിന് എട്ടു മുതൽ 11 വരെ സീറ്റുകൾ ലഭിക്കുമെന്ന് സർവേഫലം സൂചിപ്പിക്കുമ്പോൾ. ബി ജെ പി ഇക്കുറിയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന ഫലവും സർവേയിൽ തെളിയുന്നു.
എൽ ഡി എഫിന് 40.3 ഉം യു ഡി എഫിന് 39 ഉം ശതമാനം വോട്ട് ലഭിക്കുമെന്നാണ് സർവെയിൽ വെളിപ്പെട്ടത്. ബി ജെ പി 15.5% വോട്ട് നേടുമെന്ന് പ്രതീക്ഷിക്കുന്നു. വോട്ടിംഗ് ശതമാനം സംബന്ധിച്ച കണക്കിൽ ഒന്നു മുതൽ രണ്ട് ശതമാനം വരെയുള്ള വ്യതിയാനം സംഭവിക്കാമെന്നും വിലയിരുത്തുന്നു. സ്ഥാനാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതിന് മുമ്പ് ഫെബ്രുവരി 2, 3, 4 തീയതികളിൽ നടത്തിയ സർവയുടെ ഫലമാണിത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കേരളത്തിൽ ഏറ്റവും വലിയ സാമ്പിളുകളെ അധികരിച്ച് നടത്തിയ സർവെയാണിത്. 20 ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നും സാമ്പിൾ ശേഖരിച്ചിരുന്നു. മൊത്തം 480 ബൂത്തുകളിൽ നിന്നായി 12,000 വോട്ടർമാരാണ് സർവ്വെയിൽ പങ്കെടുത്തത്.