Kozhikode
ഭരണഘടന മൂല്യം സംരക്ഷിക്കാന്‍ മതേതര കക്ഷികളെ അധികാരത്തിലേറ്റണം: കാന്തപുരം
കോഴിക്കോട്: ഭരണഘടന മൂല്യം സംരക്ഷിക്കാനും ജനാധിപത്യ ക്രമങ്ങളെ ശക്തിപ്പെടുത്താനും മതേതര കക്ഷികളെ അധികാരത്തിലേറ്റണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. നൂറ്റിമുപ്പത് കോടി ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് കോര്‍പ്പറേറ്റുകളെ മാത്രം അഭിസംബോധന ചെയ്തു കൊണ്ടുള്ള ഭരണ നിര്‍വ്വഹണം അസാധ്യമാണ്. വോട്ടു ബാങ്ക് മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചോടുകയും ചെയ്യുന്നത് രാഷ്ട്രീയ നൈതികതക്ക് ചേര്‍ന്നതല്ല. അത് രാജ്യത്തെ ജനാധിപത്യ ക്രമത്തെ തകര്‍ക്കും. സ്വാതന്ത്രാനന്തര ഇന്ത്യ ഏഴ് ദശാബ്ധങ്ങള്‍ പിന്നിടുമ്പോഴും രാജ്യത്തെ എമ്പത് ശതമാനത്തോളം വരുന്ന ജനവിഭാഗം ദരിദ്രവും അരക്ഷിതത്വവും പേറി ജീവിക്കുന്നുവെന്നത് ആശങ്കാജനകമാണ്. സാമൂഹിക കാരണങ്ങളാല്‍ പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തേണ്ടത്. അധികാരസ്ഥാപനങ്ങള്‍ മുഴുവന്‍ ജനവിഭാഗങ്ങളുടേതും കൂടിയാണ്. അവരുടെ മുഴുവന്‍ പ്രാതിനിധ്യവും നിര്‍വ്വഹിക്കുക എന്നതാവണം ജനപ്രതിനിധികളുടെ ദൗത്യം. പകരം പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് തങ്ങളെ പിടികൂടിയ വെറുപ്പിന്റെ പ്രത്യയശാസ്ത്ര ഭൂതങ്ങള്‍ ഭരണ നയരൂപീകരണത്തിലും നിഴലിച്ചു കാണുന്നുണ്ടെങ്കില്‍ അത് തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. വിശപ്പും ഭീതിയും ചേര്‍ന്ന അരക്ഷിത ബോധത്തിന്റെ തടവറയിലാണ് ഉത്തരേന്ത്യയിലെ ന്യൂനപക്ഷങ്ങള്‍. അടിസ്ഥാന വികസനങ്ങള്‍ പോലും ലഭ്യമായിട്ടില്ലാത്ത ഗ്രാമങ്ങളാണ് അധികവും. മതിയായ വിദ്യാഭ്യാസവും മാന്യമായ ജോലിയും ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നു. സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ സുഖസുഷുപ്തിയില്‍ ജീവിക്കുന്ന ശക്തിയും സ്വാധീനവുമുള്ള ഇരുപത് ശതമാനം പൗരന്മാരെ മാത്രം അഭിസംബോധന ചെയ്ത് വികസിതമാണെന്ന് സ്വയം അഭിമാനിക്കുകയാണ് നമ്മള്‍. യാധാര്‍ത്ഥ്യബോധത്തിലേക്ക് ഭരണകൂടങ്ങള്‍ ഇനിയും മാറിയില്ലെങ്കില്‍ ഗല്ലികളില്‍ അന്തിയുറങ്ങുന്ന, തെരുവില്‍ വിശന്നലയുന്ന മനുഷ്യക്കോലങ്ങളുടെ ഒരു കൊളാഷ് ചിത്രമായി ഈ രാജ്യം മാറും. വിലാസം പോലുമില്ലാത്ത ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുള്ള രാജ്യത്ത് ഇപ്പോഴും രാഷ്ട്രപിതാവിന്റെ ഇടനെഞ്ചിലേക്ക് വെടിയുതിര്‍ത്തു രസിക്കുകയാണ് ചിലര്‍. മുഴുവന്‍ പൗരന്മാര്‍ക്കും പാരസ്പര്യത്തോടെ സുഭിക്ഷമായി ജീവിക്കാനുള്ള വിഭവങ്ങള്‍ രാജ്യത്തുണ്ട്. അത് നീതിയുക്തമായി വിതരണം നടത്തുന്നതിന് പകരം പേരും മതവും നോക്കി ജീവിക്കാനുള്ള ഇടം പോലും നിഷേധിച്ച് ശുദ്ധികലശം നടത്താന്‍ ശ്രമിക്കുന്നത് അപകടകരമാണ്.
അസംപ്തൃപ്ത ജനവിഭാഗങ്ങളെ ബോധപൂര്‍വ്വം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളായേ അതിനെ വായിക്കാന്‍ കഴിയൂ. അത് രാഷ്ട്രത്തെ അസ്ഥിരപ്പെടുത്തും കാന്തപുരം പറഞ്ഞു.