Prathivaram
പള്‍പ്പുതാളുകളിലെ അക്ഷരക്കറുപ്പ് മതിയോ?
ആളിനെക്കാളും ആശയത്തെ മഹത്വപ്പെടുത്തുക വഴി ജമാഅത്തിനും സമാന്തര ആശയധാരകള്‍ക്കും നഷ്ടപ്പെടുന്നത്, ആത്മീയതയുടെ വമ്പന്‍ അനുഭവലോകമാണ്. അതൊരാളെ പറഞ്ഞ് തിരിയിച്ച് കൊടുക്കുക എന്നത് കുടുക്ക് പിടിച്ച ഒരു വേലയാണ്. ആയതിനാല്‍ നമുക്ക് വേറൊരു വഴിയിലൂടെ അതിനെ സമീപിച്ച് നോക്കാം.
ഞാന്‍ നാല് പേരുടെ പേര് പറയാം. പൊയ്ലോ കൊയ്ലോ, എ പി ജെ അബ്ദുല്‍ കലാം, ഉസൈന്‍ ബോള്‍ട്ട്, വാന്‍ഗോഗ്. എന്താണ് ഇവരെ വ്യത്യസ്തരാക്കുന്നത്? മറ്റാര്‍ക്കും അശേഷം പിടുത്തമില്ലാത്ത മേഖലകളില്‍ എത്തിച്ചേര്‍ന്നു എന്നതാണോ? അതോ അവരവരുടെ ഫീല്‍ഡുകളിലുള്ള ലക്ഷക്കണക്കിന് ആളുകളെ പിന്തള്ളി, മുമ്പനാവാന്‍ മാത്രം അതിസാമര്‍ഥ്യം പ്രദര്‍ശിപ്പിച്ചു എന്നതാണോ? രണ്ടാമത്തേതാണ് ശരിയുത്തരം. മനുഷ്യനില്‍ വ്യത്യസ്തമായ കഴിവുകള്‍ അടക്കപ്പെട്ടിട്ടുണ്ട്. അവരത് വ്യത്യസ്ത മേഖലയില്‍ പ്രകടിപ്പിക്കുന്നു. ചിലര്‍ സാഹിത്യത്തില്‍, ചിലര്‍ ശാസ്ത്രത്തില്‍, ചിലര്‍ മെയ്‌വഴക്കത്തില്‍, മറ്റു ചിലര്‍ കല/ വര/ കുറി എന്നിത്യാദികളില്‍. എന്നാല്‍ ഈ മേഖലകളിലെല്ലാം സാമാന്യമായ ചില തലങ്ങളുണ്ട്. വിശിഷ്ടമായ തലങ്ങളുമുണ്ട്.
കലാമിന്റെ കാര്യമെടുക്കാം. ഇന്ത്യയിലും വിദേശത്തുമായി ബി ടെകും എം ടെക്കും കഴിഞ്ഞ് തേരാപാരാ നടക്കുന്ന ശതലക്ഷമാളുകളുണ്ട്. അതില്‍ തന്നെ ജസ്റ്റ് പാസ്/ മികവോടെ പാസ്/ റാങ്കോടെ പാസ് എന്നിങ്ങനെ പല ഉപകാറ്റഗറികള്‍ ഉണ്ടാകാം. എന്നാല്‍ കൂട്ടത്തില്‍ പെട്ട ഒരു കലാം, തനിക്ക് ലഭിച്ച തുളഞ്ഞ ബുദ്ധിയുടെ സഹായത്തോടെ, ഊണും ഉറക്കവുമില്ലാതെ പെണ്ണുകെട്ടും, സത്കാരത്തിന് പോക്കും, കെട്ട്യോളെക്കൂട്ടി മെറീനബീച്ച് അളക്കലും, കുട്ടിയെ കുളിപ്പിച്ച് പാമ്പേഴ്‌സുടുപ്പിക്കലുമൊന്നുമില്ലാതെ ജീവിതം മുഴുക്കെ ടെലസ്‌കോപ്പും ബൊര്‍സ്‌കോപ്പും കമ്പിയും വടിയും നെട്ടും ബോള്‍ട്ടുമായി നിറച്ചപ്പോള്‍ അവിടെയൊരു മിസൈല്‍ മാന്‍ ജനിക്കുകയായി.
ബുദ്ധിയും ചിന്തയും സമയവും ഊര്‍ജവുമെല്ലാം ഒരാള്‍ പ്രത്യേക കാര്യത്തില്‍ കേന്ദ്രീകരിച്ച് ജീവിതം തന്നെ ആ കേന്ദ്രത്തില്‍ നങ്കൂരമിട്ടു കഴിഞ്ഞാല്‍ സാധാരണത്തേതില്‍ നിന്നും വേറിട്ട വിശിഷ്ട പദവി പ്രാപിക്കുന്നതായി നമുക്ക് കാണാം. എല്ലാ മേഖലയിലും ഈയൊരു പ്രതിഭാസം പ്രകടമാണ്. നോര്‍മല്‍/ എക്‌സലന്റ്, ഔട്സ്റ്റാന്റിംഗ് എന്നിങ്ങനെ മൂന്ന് തലങ്ങളിലായി സൗകര്യപൂര്‍വം നമുക്കവയെ വെട്ടിയിടാം.
ഇനി ചോദിക്കട്ടെ, ഒരാള്‍ തന്റെ ജീവിതം പൊതിര്‍ത്തിവെക്കാന്‍ തിരഞ്ഞെടുക്കുന്നത് ശാസ്ത്രമോ നോവലോ ചിത്രരചനയോ ഓട്ടമോ തുള്ളലോ കൂച്ചിപ്പിടിയോ വിറയലോ ഒന്നുമല്ല. മറിച്ച് മറ്റൊന്നാണ്. അല്ലാഹു! അതെ, ജീവിതത്തിലെ ഓരോ നിമിഷാര്‍ധത്തിലും അയാളെ മഥിക്കുന്ന ചിന്ത ആ ഒന്ന് മാത്രം. അവനില്‍ നിന്നകറ്റുന്ന ഒരുപാട് കാര്യങ്ങള്‍ മനുഷ്യ ജീവിതത്തില്‍ വന്നേക്കാം. അവനിലേക്കടുക്കാനുള്ള അനവധി വഴികള്‍ പരന്ന് കിടപ്പുണ്ട്താനും. നാമീ പറഞ്ഞ പുള്ളിക്കാരന്റെ സെന്‍ട്രല്‍ ഫോക്കസിംഗ് ആ ഒന്നാം കാര്യങ്ങളില്‍ നിന്നെങ്ങനെ ഓടിയകലാമെന്നും രണ്ടാം കാര്യങ്ങളില്‍ എങ്ങനെ പിടിമുറുക്കാമെന്നുമാണ്. അയാള്‍ക്ക് ജീവിതത്തിലെ തീന്‍/ കുടി/ കുളി/ ഇസ്തിരി/ ഉറക്കം/ പെയിന്റടി/ ടൈല്‍സുപാകല്‍/ സ്റ്റാറ്റസ് പുതുക്കല്‍/ പ്രൊഫൈല്‍ അപ്‌ഡേറ്റിംഗ് എന്നിത്യാദികളൊന്നും അങ്ങോട്ടേശിയിട്ടേയില്ല. നമ്മള്‍ നിസ്സാരമായി കാണുന്ന പല കാര്യങ്ങളും അയാള്‍ക്ക് അതിഗൗരവതരങ്ങളാണ്. തഖ്‌വ, വറഅ്, ഇഖ്ലാസ് എന്നിത്യാദികളില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് അയാള്‍.
ചോദിക്കട്ടെ, മറ്റു മേഖലകളിലെല്ലാം അതിവിശിഷ്ടമായ പദവി പ്രാപിക്കാമെന്ന് സമ്മതിക്കുന്ന നമ്മള്‍, ഒരാള്‍ ജീവിതം മുഴുക്കെ അല്ലാഹു എന്ന ചിന്തയില്‍ മുഴുകി ജീവിച്ചാല്‍ അയാള്‍ “നോര്‍മലില്‍” തന്നെ നിലകൊള്ളണം എന്ന് വാശിപിടിക്കാമോ? സാദാ ബി ടെക്കുകാരന്റെ ഇടയിലും കലാം/ ന്യൂട്ടണ്‍/ ഹോക്കിംഗ് ഇടയിലും വ്യത്യാസം വരാമെങ്കില്‍ സാദാ സാഹിത്യ ബിരുദക്കാരന്റെ ഇടയിലും ഷേക്സ്പിയര്‍/ കെയ്ലോ/ ഗാര്‍സ്യാക്കിടയിലും വ്യത്യാസം വരാമെങ്കില്‍ സാദാ വരയന് ആഞ്ചലോ, പിക്കാസോ, വാന്‍ഗോഗ് തലം പ്രാപിക്കാമെങ്കില്‍ ഇബാദത്തില്‍ ജീവിതം പൊതിര്‍ത്തിയ ഒരാളും ജഡികമായി കുനിഞ്ഞു നിവരുന്ന നമ്മളും “ഒരുപോലെയാണ്, മൂപ്പര്‍ക്കത്ര വലിയ പോരിശ പറയാനൊന്നുമില്ല, എന്താ നമ്മളത്രയ്ക്കങ്ങ് മോശമോ” എന്ന് ചിന്തിക്കുന്നതില്‍ വിനയത്തിന്റെ കമ്മി കുഴിഞ്ഞു കാണുന്നില്ലേ? നമ്മളെക്കാള്‍ പുണ്യം പേറിയവരെ ഉള്ളാലെ ഉള്‍ക്കൊള്ളാന്‍ കഴിയായ്ക എന്നതല്ലേ പ്രശ്നത്തിന്റെ കാതല്‍. ഇബ്‌ലീസ് സുജൂദ് വിസമ്മതിച്ചതിന് പിന്നില്‍ സംഭവിച്ചതും ശരിക്കു പറഞ്ഞാല്‍ അതു തന്നെയല്ലേ?
ബാക്കിയെല്ലാ മേഖലയിലും എത്രയും ഉയരാം, ആത്മീയ മേഖലയില്‍ എല്ലാവരും എല്ലായ്പ്പോഴും ദാരിദ്ര്യരേഖക്ക് കീഴേ കിടന്നുകൊള്ളണം എന്ന ജമാഅത്തിന്റെയും മറ്റും അബോധ ആശയത്തിന് പാശ്ചാത്യന്‍ പ്രാഗ്മാറ്റിസത്തിന്റെ/ കാര്യകാരണ ബന്ധാധിഷ്ഠിത ലോജിക്കല്‍ റീസണിംഗിന്റെ സര്‍പ്പദംശനമേറ്റിട്ടുണ്ട്. അതുകൊണ്ട് തന്നെ നിരന്തര ഇബാദത്തുകളിലൂടെയും/ തിരുചര്യയുടെ നിരുപാധിക പുല്‍കലിലൂടെയും എന്നിലേക്കടുക്കുന്ന അടിമയുടെ കൈയും കാലും കണ്ണും കാതുമൊക്കെ ഞാനാകുമെന്നുള്ള/ തത്തുല്യ ആശയമുള്ള വചനങ്ങളെ കണ്ടെങ്കിലും അത്ര കാര്യമാക്കാതെ കണ്ണടച്ചുകളയാം എന്ന് ജമാഅത്തിന് വെക്കേണ്ടി വരുന്നു. ആത്മീയ ലോകത്തെ വിശിഷ്ട പുരുഷര്‍/ ഔലിയാഅ് എന്നതിനെ നാക്ക് കൊണ്ട് അംഗീകരിക്കാതെ വരുമ്പോഴും കീഴെയിറങ്ങാത്ത കരിങ്കഷായമായി തൊണ്ടയില്‍ കെട്ടിക്കിടക്കുന്നു.
ആത്മീയ ലോകത്തിന്റെ പുണ്യവാളത്വത്തെ ആശയപരമായി തന്നെ അംഗീകരിക്കായ്കയാല്‍ അനുഭവ ലോകത്ത് അത്തരം വ്യക്തികളുടെ സാന്നിധ്യത്തെ കണ്ണിലിരുട്ടാക്കി നെവര്‍ മൈന്റടിക്കേണ്ടി വരുന്നു. ഫലത്തില്‍ ഭൗതിക ബാഹ്യമായ ലോകത്തിന്റെ മധുരം നുണയാന്‍ ഭാഗ്യമില്ലാത്ത ഒരു തലമുറ ജമാഅത്തില്‍ ഇരുള്‍ തപ്പുന്നു. മതം മുളയും മുരിക്കും അരച്ചു പള്‍പ്പാക്കിയ ബുക്കിനുള്ളിലെ അക്ഷരങ്ങളുടെ കറുപ്പായി കത്തിപ്രകാശിക്കുന്നു!
ആത്മീയ ലോകത്തിന്റെ അനുഭവതലം നല്‍കുന്ന “യഖീനുകള്‍” വല്ലാത്ത സംഗതി തന്നെയാണ്. അത് പ്രമാണങ്ങളിലൂടെ തലച്ചോറിലൂറുന്ന ക്ഷയദൃഢതയെ അപേക്ഷിച്ച്, മറുപ്രമാണങ്ങളാല്‍ മറിച്ചിടാന്‍ പറ്റാത്ത അതിദൃഢതയാണ്. അമ്പിയാക്കളില്‍ നിന്നും ഔലിയാക്കളില്‍ നിന്നും നേരിട്ടോ, ചുറ്റിപ്പറ്റിയോ ഇസ്‌ലാം പുല്‍കാന്‍ കഴിഞ്ഞവര്‍ക്ക് കിട്ടിയത് ആ മഹാഭാഗ്യമാണ്. മൂസാനബിയുടെ സര്‍പ്പം ഫറോവയുടെ ഉമ്മാക്കിപ്പാമ്പുകളെ ശാപ്പിടുന്നത് കണ്ട, ഖാജാ തങ്ങള്‍ അന്നാസാഗര്‍ വറ്റിച്ചതും ഒരു കുടം വെള്ളമൊഴിച്ച് അതിനെ നിറച്ചതും കണ്ട, ശൈഖ് മുഹിയുദ്ദീന്‍ കനിയില്ലാ കാലത്ത് കനിയെ കൊടുത്തതും കരിഞ്ഞ മരത്തിന്‍ മേല്‍ കായ നിറച്ചതും കണ്ട ആളുകളുടെ ഈമാനളവ് ഊഹിക്കാവുന്നതിലുമപ്പുറമാണ്.
കാലങ്ങളായി കുഞ്ഞുജനിക്കാത്തൊരാള്‍/ കാന്‍സര്‍ ഞണ്ട് തുരന്ന് ദ്രവിച്ചുതീര്‍ന്നൊരാള്‍/ ചതിയില്‍ പെട്ട് സ്വത്തെല്ലാം തട്ടിപ്പോയൊരാള്‍ അറിയപ്പെട്ട ഒരു ഔലിയപ്പാപ്പയുടെ ഒരു വാക്ക് കൊണ്ട് അത്ഭുതകരമായി ജീവിതത്തിലേക്ക് നീന്തിക്കയറിയ അനുഭവം പാടേ നിഷേധിക്കപ്പെടുന്നത് ആ നിലക്ക് മനുഷ്യന് വളരാന്‍ കഴിയുമെന്ന കാര്യത്തെ പാടേ നിഷേധിക്കുന്നത് കൊണ്ടാണെന്ന് ഈ ജമാഅത്തുകാര്‍ എന്നാണാവോ തിരിച്ചറിയുക!
പറഞ്ഞല്ലോ, നബിയുടെ സമക്ഷത്തിലുള്ള നില്‍പ്പിന് തന്നെ ഗാംഭീര്യമുണ്ട്. സാദാമനുഷ്യനെ സ്വഹാബിയാക്കുന്ന തീവ്രവീര്യമാണത്. അമ്പിയാഇന്റെ പിന്‍മുറക്കാരാണ് ഉലമാഉം ഔലിയാഉം. അവരെ ചുറ്റിപ്പറ്റി നില്‍ക്കുമ്പോഴും കിട്ടും ഒരു തരം പുണ്യപ്രകാശം. മാത്രവുമല്ല ഇത്തരം പുണ്യവാളന്‍മാര്‍ വെള്ളത്തുള്ളികളാണ്. തുള്ളികള്‍ ചേര്‍ന്നാണ് ചാലുണ്ടാകുന്നത്. ചാലുകൂടിയണ് തോടുണ്ടാകുന്നത്. തോടുകള്‍ ലയിച്ച് പുഴകളും, പുഴകള്‍ ചെന്നൊടുങ്ങി കടലും. വെള്ളത്തുള്ളി കണ്ട്/ തൊട്ട്/ നനഞ്ഞവന് വേഗം ചാല് മനസ്സിലാകും. ചാല് കണ്ടവന് പുഴയും പുഴ കണ്ടവന് കടലും. നാം നേരിട്ട് കണ്ട് അനുഭവിച്ച ഒരു വെള്ളത്തുള്ളി ഇങ്ങനെയാണങ്കില്‍ മിശ്കാത്തുന്നുബവ്വത്തായ മുത്തു റസൂലെന്ന അറ്റമില്ലാത്ത അലകടല്‍ എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാന്‍ ഭക്തവിശ്വാസിക്ക് ഉരു കിട്ടുന്നു. അതേസമയം പുണ്യവാളത്വത്തിന്റെ മുളയെയല്ല വേരിനെത്തന്നെ പ്രാഗ്മാറ്റിക് ചിന്തയുടെ ചൂട്ടുകാട്ടി കരിക്കുന്നവര്‍ക്ക് ഞാനും നീയും ഇവനും അവനും അജ്മീര്‍ ഖാജയും ബക്തിയാര്‍ കാക്കിയും ഏര്‍വാടി ബാദ്ഷയും മമ്പുറം തങ്ങളും എന്നല്ല പുണ്യവാളത്വത്തിന്റെ പൂത്തമരമായ സാക്ഷാല്‍ മുത്തുനബിപോലും ശൂ..ശൂ…സാദാമനുഷ്യന്‍!!! മആദല്ലാഹ്. ശ്രദ്ധിക്കണേ, ജമാഅത്തേ, ഇത് തമാശ പറയുകയല്ല- അപകടമാണ് കാര്യത്തിന്റെ കിടപ്പ്.
ആളിന്റെ പ്രസംഗം കേട്ട് നോക്കി കൊള്ളാവുന്നത് ഉള്‍കൊള്ളാം. അല്ലാതെ ആളെ തൊടാനും മുത്താനും പോരിശ പാടാനുമൊന്നും നമ്മളില്ല. “വ്യക്തിപൂജ” ഞങ്ങള്‍ നാലയലത്തടുപ്പിക്കില്ല. അപ്പോള്‍ പ്രതികാരത്തിന്റെ പേര് പറഞ്ഞ് മുത്തുനബിയുടെ ഉടല്‍ പുണര്‍ന്ന സവാദ് (റ) ഇവര്‍ക്ക് പോഴത്തക്കാരന്‍. അതേ സമയം “ആ വീതം വെപ്പ് ശരിയായില്ല, നീതി കാണിക്ക് മുഹമ്മദേ! താന്‍ നീതി ചെയ്തില്ല!” എന്ന് അശേഷം “വ്യക്തിപൂജ”യില്ലാതെ തുറന്നടിച്ച ദുല്‍ ഖുവൈസിറ ഇവര്‍ക്ക് ഹീറോ!!! ഉള്ളില്‍ ഈമാനുള്ള ജമാഅത്തുകാരേ! മഹാ ദുരന്തമാണ് കെട്ടോ ഇത്! പറഞ്ഞ് തോല്‍പ്പിക്കാന്‍ വേണ്ടി പറയുക അല്ല. ഒരാള്‍ക്കെങ്കിലും മിന്നായമായെങ്കില്‍ എന്ന പ്രത്യാശ- അതുമാത്രം.
ഇസ്‌ലാമുമായി ബന്ധപ്പെട്ട മുപ്പത് സങ്കീര്‍ണ വിഷയങ്ങളില്‍ അറുപത് കൊല്ലം കൊണ്ട് മുപ്പത് പി എച്ച് ഡി തിസീസുകള്‍ സമര്‍പ്പിച്ച ഒരു മഹാ പണ്ഡിറ്റിനെക്കാള്‍ ഒരു മിനുട്ട് മുത്തുനബിയുടെ കൂടെ വെറുതെ നിന്ന ആള്‍ക്ക് ആത്മീയ വീര്യം കിട്ടുക എങ്ങനെയെന്ന് ജമാഅത്ത് തലച്ചോറിനെ കുഴക്കുന്ന കാര്യം തന്നെയാണ്. ആ ഒരു തലം ഉള്‍ക്കൊള്ളാന്‍ പറ്റുംവിധം മസ്തിഷ്‌കങ്ങള്‍ വികസിക്കുമ്പോഴേ ആത്മീയതയെ എന്നല്ല മതത്തിന്റെ കര്‍മകാണ്ഡങ്ങളെ പോലും നമുക്ക് ഉള്‍ക്കൊള്ളാനാകൂ. ഉത്പാദന ഘടകങ്ങളിലെ നാലിലൊന്നായി മനുഷ്യനെ എണ്ണുന്ന മാര്‍ക്സിസ്റ്റ് ഭൗതികവാദത്തോട് ഒട്ടിനില്‍ക്കുന്ന മതവീക്ഷണത്തിന്, മനുഷ്യന്റെ അത്യുദാത്ത പുണ്യവാളാവസ്ഥ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നത് മനസ്സിലാകുന്നുണ്ട്. ആയതുകൊണ്ടാണ് പരിമിത ജ്ഞാനത്തിന്റെ/ കാര്യകാരണക്കിണറ്റില്‍ നിന്ന് പുറത്ത് ചാടണമെന്ന് കഴിഞ്ഞ ലക്കത്തില്‍ ഓര്‍മപ്പെടുത്തിയത്. വിശ്വാസത്തിനൊപ്പം യുക്തിയും പടിഞ്ഞാറിന്റെ പ്രാഗ്മാറ്റിക് വൈറസും സമം ചേര്‍ത്ത് കുലുക്കിക്കുടിക്കുന്നതിലെ അപകടത്തെ കുറിച്ച് എന്തൊക്കൊയോ ഇനിയും പങ്കിടാനുണ്ട്, പിറകെയാകാം അല്ലേ!
.