Connect with us

Kerala

നമ്പി നാരായണന് നഷ്ടപരിഹാരത്തുകയായ 50 ലക്ഷം രൂപ കൈമാറി

Published

|

Last Updated

തിരുവനന്തപുരം: ചാരക്കേസിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിച്ച മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. നമ്പി നാരായണന്റെ നിശ്ചയദാര്‍ഢ്യമാണ് നഷ്ടപരിഹാരം ലഭിക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് പൊതു ചടങ്ങില്‍ വെച്ചാണ് തുക കൈമാറിയത്.

ചാരക്കേസിലെ സുപ്രീം കോടതി വിധിയില്‍ ഏറെ പാഠങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യഥാര്‍ഥത്തില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് ഉദ്യോഗസ്ഥരാണ്. ഇതിന്റെ നിയമവശങ്ങള്‍ സര്‍ക്കാര്‍ പഠിച്ചുവരികയാണ്. അന്വേഷണ ഏജന്‍സികളെ സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കുന്നവര്‍ പരിശോധന നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാരക്കേസില്‍ നമ്പി നാരായണന്‍ മാത്രമല്ല പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവുക. ഒരുപാട് പേര്‍ സ്വാഭാവികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവും. ഇവിടെയാണ് അന്വേഷണ ഏജന്‍സികളുടെ ജാഗ്രതയുടെ പ്രശ്നം വരുന്നത്. എപ്പോഴും അന്വേഷണം ശരിയായ ദിശയില്‍ നടക്കുകയാണ് പ്രധാനം. കേസുകളുടെ യഥാര്‍ത്ഥവശം കണ്ടെത്താനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവണം. കേസുകള്‍ വഴിതിരിച്ചു വിടുന്നതില്‍ മാധ്യമങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. നിഷ്പക്ഷത പാലിക്കാതെയും അന്വേഷണം തങ്ങള്‍ ചിന്തിക്കുന്ന രീതിയില്‍ വഴിതിരിച്ചു വിടുന്നതും പലപ്പോഴും സംഭവിക്കുന്നുണ്ട്. അത്തരം നടപടി എത്രകണ്ട് വഴി തെറ്റിക്കുമെന്നതിന്റെ ശരിയായ പാഠമാണ് ഈ കേസ്.

മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാവുമ്പോള്‍ നിരപരാധികളെ ക്രൂശിക്കുന്ന അവസ്ഥുണ്ടാവുമെന്ന് ഈ കേസിലൂടെ വ്യക്തമായി. നിക്ഷിപ്ത താത്പര്യക്കാര്‍ നിശ്ചയിക്കുന്ന അജണ്ട അനുസരിച്ച് നീങ്ങേണ്ടി വരുമ്പോഴാണ് ഈ ആപത്ത് സംഭവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ഈ പീഡനം നടത്തിയ ഉദ്യോഗസ്ഥരാണ്. ഇതിന്റെ നിയമവശം പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രരംഗത്ത് വലിയ നേട്ടം കൈവരിക്കാനുള്ള ശ്രമം നടക്കുന്ന കാലമായിരുന്നു അത്. രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന ഘട്ടം. അത് തടയുക എന്ന ഉദ്ദേശത്തോടെ ചില ശക്തികള്‍ ഇടപെട്ടിരുന്നോയെന്ന് സംശയിക്കണം. അത് പരിശോധിക്കേണ്ട കാര്യമാണ്. ഈ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ രംഗത്ത് കാണുന്ന ചില പ്രത്യേക പ്രവണത അതിശക്തമായി ഉയര്‍ന്നുവന്നിരുന്നു. അവസരം ഉപയോഗിച്ച് നിക്ഷിപ്ത അജണ്ട നടപ്പാക്കാന്‍ ശ്രമമുണ്ടായി. അതിന് പലരും നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. നേതൃത്വം നല്‍കിയത് ഇവിടെ മാത്രമായിരുന്നില്ല. രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. അന്വേഷണം നടത്തേണ്ട ഏജന്‍സികളെയും പ്രമുഖരെയും തങ്ങളുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്നില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യവും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ നഷ്ടപരിഹാര തുക നമ്പി നാരായണന്റെ അക്കൗണ്ടിലേക്ക് നല്‍കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ ഇതിന് പരസ്യചടങ്ങാണ് നല്ലതെന്ന് തോന്നിയതിനാലാണ് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ ചടങ്ങ് സംഘടിപ്പിച്ചത്. കേസിനെ തുടര്‍ന്ന് ഒരുപാട് സമയവും വര്‍ഷവും നഷ്ടപ്പെട്ടിട്ടും പോരാടിയ നമ്പി നാരായണന്റെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. പി. ജയരാജന്‍, എ. കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. രാജു, ടി. പി. രാമകൃഷ്ണന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, എ. സമ്പത്ത് എം. പി, സി. ദിവാകരന്‍ എം. എല്‍. എ, ചീഫ് സെക്രട്ടറി ടോംജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജന്‍, ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ, നവകേരളം കര്‍മ്മ പദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, നമ്പി നാരായണന്റെ കുടുംബാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ സെപ്തംബര്‍ 14നാണ് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

പിണറായി വിജയന്‍ മറ്റു മുഖ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തന്‍: നമ്പി നാരായണന്‍

മറ്റു മുഖ്യമന്ത്രിമാരില്‍ നിന്നെല്ലാം പിണറായി വിജയന്‍ വ്യത്യസ്തനാണെന്നും ചാരക്കേസ് സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണെന്നും നമ്പി നാരായണന്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്ന് നഷ്ടപരിഹാരതുകയായ 50 ലക്ഷം രൂപ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കേസിന്റെ സത്യാവസ്ഥ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ടാണ് സുപ്രീം കോടതി വിധി വേഗത്തില്‍ നടപ്പാക്കാന്‍ തയ്യാറായത്. തന്റെ ഒപ്പം സര്‍ക്കാരുണ്ടെന്ന സന്തോഷം കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെതിരായ ഗൂഡാലോചന മാത്രമല്ല, ഇതിനു പിന്നില്‍ വേറേയും ശക്തികളുണ്ടെന്നാണ് കരുതുന്നത്. ഈ കേസിലൂടെ ഐ. എസ്. ആര്‍. ഒയുടെ ക്രയോജനിക് പദ്ധതി 14 വര്‍ഷം പിന്നിലേക്ക് പോയി. ഇതിന് പിന്നില്‍ കളിച്ചവരെ കണ്ടെത്തണമെന്ന് നമ്പി നാരായണന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest