Connect with us

Kerala

മുനമ്പത്ത് ബോട്ടിലിടിച്ചത് ഇന്ത്യന്‍ കപ്പലെന്ന് തിരിച്ചറിഞ്ഞു; ഒമ്പത് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

Published

|

Last Updated

കൊച്ചി: മുനമ്പം തീരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിലിടിച്ചത് ഇന്ത്യന്‍ കപ്പലെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യന്‍ രജിസ്‌ട്രേഷനുള്ള എംവി ദേശശക്തിയെന്ന കപ്പലാണ് അപകടം വരുത്തിയത്. അപകടത്തിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോവുകയായിരുന്നു. അതേ സമയം അപകടത്തില്‍ കാണാതായ ഒരു മലയാളിയടക്കം ഒമ്പത് പേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. നാവിക സേനയുടെകപ്പല്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയാണ് തിരച്ചില്‍ നടത്തുന്നത്. കുളച്ചല്‍ സ്വദേശികളായ യാക്കൂബ്, യുഗനാഥന്‍,മണിക്കൊടി എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ രണ്ട് പേരുടെ മ്ൃതദേഹം കരക്കെത്തിച്ചിട്ടുണ്ട്.

അപകടത്തില്‍നിന്നും രക്ഷപ്പെട്ട ബംഗാള്‍ സ്വദേശി നരേന്‍ സര്‍ക്കാര്‍, തമിഴ്‌നാട് സ്വദേശി എഡ്വിന്‍ എന്നിവരെ മറ്റൊരു ബോട്ടില്‍ കരക്കെത്തിച്ച് പറവൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മുനമ്പം ഹാര്‍ബറിലെത്തിച്ച രണ്ട് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കരയില്‍നിന്നും 28 നോട്ടിക്കല്‍ മൈല്‍ അകലെ അപകടം നടന്നത്. മുമ്പത്തുനിന്നും രാത്രി 11 ഓടെ മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഓഷ്യാനസ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിടിച്ച് ബോട്ട് പൂര്‍ണമായും തകര്‍ന്ന് പോയി. ബോട്ടിന്റെ തകര്‍ന്ന് പലകയിലും മറ്റും പിടിച്ചു കിടന്നവരെയാണ് മറ്റ് ബോട്ടുകാര്‍ കരക്കെത്തിച്ചത്.