Connect with us

Kerala

അലഞ്ഞുതിരിയുന്ന വയോജനങ്ങളെ പുനരധിവസിപ്പിക്കണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് അലഞ്ഞുതിരിയുന്നവരും റെയില്‍വേസ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, ക്ഷേത്ര വളപ്പ്, റോഡുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവരുമായ മുഴുവന്‍ വയോജനങ്ങളെയും കണ്ടെത്തി പുനരധിവസിപ്പിക്കണമെന്ന് വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശിപാര്‍ശ. പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തിയ ശേഷം അനുയോജ്യമായ വൃദ്ധസദനങ്ങളില്‍ താമസിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വയോജനങ്ങളെ നാലായി തരം തിരിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം. ആരോഗ്യമുള്ളവരും സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുളളവരും, ഭാഗികമായി മറ്റുള്ളവരെ ആശ്രയിക്കുന്നവര്‍, പൂര്‍ണമായും പരാശ്രയം വേണ്ടവരും കിടപ്പിലായവരും, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിങ്ങനെ തരംതിരിക്കണം. ഈ വിഭാഗങ്ങളെ പ്രത്യേകം കെട്ടിടങ്ങളില്‍ താമസിപ്പിക്കണം. വൃദ്ധസദനങ്ങളില്‍ ആളുകളെ കുത്തിനിറക്കാന്‍ അനുവദിക്കരുത്. അനുവദിക്കപ്പെട്ട എണ്ണത്തിന്റെ പത്ത് ശതമാനത്തിലധികം ആളുകളെ പാര്‍പ്പിക്കരുതെന്നും ശിപാര്‍ശയിലുണ്ട്.

പത്തുപേര്‍ക്കെങ്കിലും താമസസൗകര്യമില്ലാത്ത വൃദ്ധസദനങ്ങള്‍ക്ക് അംഗീകാരം നല്‍കരുത്. മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് വൃദ്ധസദനങ്ങളില്‍ രണ്ടാഴ്ചത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കണം. വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നിയമ സഹായം ലഭ്യമാക്കണം. 70 കഴിഞ്ഞ വയോജനങ്ങളുടെ പെന്‍ഷന്‍ 2,000 രൂപയായി ഉയര്‍ത്തണം. 80 കഴിഞ്ഞവര്‍ക്ക് 3,000 രൂപ നല്‍കണം. വാര്‍ഡ്തല കമ്മിറ്റികള്‍ മുഖേന വയോജനങ്ങളുടെ മക്കളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കണം. സാമ്പത്തിക സ്ഥിതി മെച്ചമായിട്ടും രക്ഷിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. മക്കള്‍ക്ക് സാമ്പത്തിക നില മോശമാണെങ്കില്‍ വയോജനങ്ങളെ സാമൂഹിക നീതി വകുപ്പ് സംരക്ഷിക്കണം.

വൃദ്ധസദനങ്ങളിലെ സ്റ്റാഫിനും നിശ്ചിത യോഗ്യതവേണം. അവര്‍ക്ക് പരിശീലനവും നല്‍കണം. സര്‍ക്കാര്‍ സ്വന്തം നിലയില്‍ പുതിയ വൃദ്ധസദനങ്ങള്‍ സ്ഥാപിക്കേണ്ടതില്ല. സ്വകാര്യ വൃദ്ധസദനങ്ങളില്‍ ഇപ്പോള്‍ പതിനായിരത്തോളം പേര്‍ക്കുളള ഒഴിവുകളുണ്ട്. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ 485 ഒഴിവുകളുണ്ട്.

സ്വകാര്യ വൃദ്ധസദനങ്ങളോട് ചേര്‍ന്ന് സ്ഥലമുണ്ടെങ്കില്‍ അവിടെ നിബന്ധനകള്‍ക്ക് വിധേയമായി കെട്ടിടം പണിയാന്‍ സര്‍ക്കാറിന് സഹായം നല്‍കാം. വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പണം സ്വരൂപിക്കുന്നതിന് പ്രത്യേക ഭാഗ്യക്കുറി നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം. ആശുപത്രികള്‍, റേഷന്‍ ഷാപ്പുകള്‍, വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. മുന്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ്, മുന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. ജമീല ബാലന്‍ എന്നിവരായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.