Connect with us

Kerala

നഴ്‌സുമാരുടെ മിനിമം വേതനം ആശുപത്രികള്‍ നടപ്പാക്കണമെന്ന് തൊഴില്‍ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി മാനേജ്‌മെന്റുകളും ജീവനക്കാരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പാക്കണമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിര്‍ണായക മേഖലയാണ് ആതുരശുശ്രൂഷാരംഗം. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സേവനവും ഉറപ്പുരുത്താന്‍ സ്വകാര്യ ആശുപത്രി മേഖലയുമായി ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണം. സര്‍ക്കാര്‍ തീരുമാനവുമായി സഹകരിക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും മിനിമം വേതനത്തില്‍ 39 മുതല്‍ 102 ശതമാനം വരെ വര്‍ധനവ് ലഭിക്കും. ആശുപത്രി ജീവനക്കാരുടെയും നഴ്‌സുമാരുടെയും വേതനം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായി നിജപ്പെടുത്തുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പൂര്‍ണമായും പാലിച്ചിരിക്കുകയാണ്. 2013 നവംബര്‍ അഞ്ചിലെ വിജ്ഞാപനപ്രകാരമുള്ള വേതനത്തില്‍ നിന്നും വലിയ വര്‍ധനവ് വരുത്താന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും മികച്ച വേതനമാണ് സംസ്ഥാനത്ത് നിലവില്‍ വന്നിരിക്കുന്നത്്.

സ്വകാര്യ ആശുപത്രി മേഖലയില്‍ മിനിമം വേതനം പുതുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം സംബന്ധിച്ച് തൊഴിലാളി സംഘടനകളും മാനേജ്‌മെന്റുകളും ജീവനക്കാരും നല്‍കിയ ആക്ഷേപങ്ങളും പരാതികളും സര്‍ക്കാര്‍ വിശദമായി പരിശോധിച്ചിരുന്നു. മിനിമം വേതനം ഉപദേശകസമിതി മുമ്പാകെയെത്തിയ 350 പരാതികളും സിറ്റിംഗ് നടത്തി പരിശോധിച്ചിരുന്നു. ഏഴ് തവണ സിറ്റിംഗ് നടത്തിയ സമിതി ഈ മാസം 13ന് കൊല്ലത്ത് ചേര്‍ന്നാണ് സര്‍ക്കാറിന് വേതനപരിഷ്‌കരണം സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചത്്.

എല്ലാ മേഖലകളിലെയും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്താനും തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതുതന്നെയാണ് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. ജീവനക്കാരുടെ വേതനത്തിലും ഇതര ആനുകൂല്യങ്ങളിലും കാലാനുസൃതമായ വര്‍ധനവ് വരുത്തുന്നത് തൊഴില്‍ക്ഷമതയെ പ്രോത്സാഹിപ്പിക്കും.

തൊഴില്‍ മേഖലയില്‍ മെച്ചപ്പെട്ട തൊഴിലാളി- തൊഴിലുടമ ബന്ധം കെട്ടിപ്പടുത്തണമെന്നും മന്ത്രി പറഞ്ഞു.

പതിനായിരം രൂപ വരെ
അധിക അലവന്‍സ്

തിരുവനന്തപുരം: പുതിയ വിജ്ഞാപന പ്രകാരം കിടക്കകളുടെ അടിസ്ഥാനത്തില്‍ രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെ അധിക അലവന്‍സും ഡി എ, വാര്‍ഷിക ഇന്‍ക്രിമെന്റ്, സര്‍വീസ് വെയിറ്റേജ് എന്നിവയും നഴ്‌സുമാര്‍ക്ക് ലഭിക്കും. ഉപഭോക്തൃവില സൂചികയുടെ 321 പോയിന്റിന് മുകളില്‍ വരുന്ന ഓരോ പോയിന്റിനും 26.65 രൂപ ഡി എ ലഭിക്കും. ജീവനക്കാരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്കിലും ഇരട്ടിയിലധികം വര്‍ധനവ് വരുത്തിയിട്ടുണ്ട്. കിടക്കകളുടെ അടിസ്ഥാനത്തില്‍ അഞ്ച് മുതല്‍ 33 ശതമാനം വരെ ലഭിച്ച അലവന്‍സുകള്‍ പത്ത് മുതല്‍ അമ്പത് ശതമാനം വരെയായി ഉയര്‍ത്തിയിട്ടുണ്ട്. വേതന പരിഷ്‌കരണത്തിന് 2017 ഒക്‌ടോബര്‍ ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യം നല്‍കുമെന്ന പ്രഖ്യാപനവും നടപ്പാക്കിയിട്ടുണ്ട്.

സ്റ്റാഫ് നഴ്‌സുമാരുടെ അടിസ്ഥാനശമ്പളം 8975ല്‍ നിന്നാണ് ഇരുപതിനായിരം രൂപയായി ഉയരുന്നത്. കിടക്കകളുടെ എണ്ണത്തിന് ആനുപാതികമായി വേതനം മുപ്പതിനായിരം രൂപ വരെയാകും. മറ്റ് ജീവനക്കാര്‍ക്ക് 16,000 രൂപ മുതല്‍ 22090 രൂപ വരെ അടിസ്ഥാന ശമ്പളവും 12.5 ശതമാനം വരെ അധിക അലവന്‍സുകളും ലഭിക്കും. മറ്റു വിഭാഗങ്ങളിലെ അടിസ്ഥാന ശമ്പളം നിലവിലുള്ളതും പുതുക്കിയതും എന്നീ ക്രമത്തില്‍. ഹെല്‍പ്പര്‍: 7775 (16000). ഇലക്ട്രീഷ്യന്‍ ഉള്‍പ്പെടെയുള്ളവര്‍: 8100 (17230). ജി എം, എം ഡി, സെക്രട്ടറി: 10000 (23220). എ എന്‍ എം ഗ്രേഡ് 2: 8125 (17680). എ എന്‍ എം ഗ്രേഡ് 1: 8300 (18570). നഴ്‌സസ് മാനേജര്‍ (എം എസ് സി): 9700 (22680). വാര്‍ഡ് ബോയ്, നഴ്‌സിംഗ് അസി., തെറാപ്പിസ്റ്റ് അസി.: 7825 (16400).