Connect with us

Kerala

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടിക: പരാതി നല്‍കാന്‍ ഇനിയും അവസരം

Published

|

Last Updated

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് വിതരണം ചെയ്തതിന് ശേഷവും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത പ്രീപോപ്പുലേറ്റഡ് ഫോറങ്ങളില്‍ നിന്ന് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി നടത്തി സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡ പ്രകാരമാണ് കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചതെന്നും എ എന്‍ ഷംസീറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.

പുതിയ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മുമ്പ് ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നവര്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കപ്പെടുവാന്‍ സാധ്യതയുണ്ട്. പ്രസ്തുത കരട് പട്ടികയില്‍ ആക്ഷേപങ്ങള്‍ ഉള്ള പക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലുള്ള വെരിഫിക്കേഷന്‍ കമ്മറ്റി മുമ്പാകെ പരാതി സമര്‍പ്പിക്കുവാന്‍ അവസരം നല്‍കിയിരുന്നു. വെരിഫിക്കേഷന്‍ കമ്മറ്റിയുടെ തീരുമാനത്തില്‍ പരാതികള്‍ ഉള്ളപക്ഷം ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള അപ്പീല്‍ കമ്മറ്റിക്ക് പരാതി സമര്‍പ്പിക്കാനും അവസരം നല്‍കിയിരുന്നു. ഇപ്രകാരം ലഭിച്ച പരാതികളിലും അപ്പീലിലും തീര്‍പ്പ് കല്‍പ്പിച്ച് അര്‍ഹരായവരെക്കൂടി ഉള്‍പ്പെടുത്തി റീറാങ്കിംഗ് നടത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.
ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാത്തിനായി സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും ഭക്ഷ്യ സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ നേരിട്ടും അനര്‍ഹരെക്കുറിച്ചുള്ള പരാതികളും അര്‍ഹരുടെ അപേക്ഷകളും ലഭ്യമായിട്ടുണ്ട്. ഇതിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അനര്‍ഹരെ ഒഴിവാക്കി റീറാങ്കിംഗ് നടത്തുന്നതാണ്. സംസ്ഥാനത്തിന്റെ 2011ലെ സെന്‍സസ് പ്രകാരമുള്ള 3.34 കോടി ജനങ്ങളില്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുമുള്ള 52.63 ശതമാനവും നഗരപ്രദേശങ്ങളിലെ 39.5 ശതമാനവും ഉള്‍പ്പെടെ 1.54 കോടി ജനങ്ങളെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Latest