Connect with us

Gulf

ഇമാറാത്ത് എല്ലാവരുടെയും നാട്, ഇവിടുത്തെ നന്മകള്‍ എല്ലാവര്‍ക്കുമുള്ളത്: ശൈഖ് മുഹമ്മദ്‌

Published

|

Last Updated

ദുബൈ: യു എ ഇ എല്ലാവരുടെയും നാടാണെന്നും ഇവിടുത്തെ നന്മകള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ട്വിറ്റര്‍ പേജിലാണ് ശൈഖ് മുഹമ്മദ് വിശാല മാനവികതയുടെ സന്ദേശം കുറിച്ചിട്ടത്.

ഇമാറാത്തിനെ കുറിച്ച് 16 അറബ് രാജ്യങ്ങളില്‍നിന്നുള്ള യുവതയുടെ അഭിപ്രായ സര്‍വേ ഫലം കണ്ട ശേഷമാണ് ശൈഖ് മുഹമ്മദ് ഇക്കാര്യത്തിലുള്ള പ്രതികരണം സമൂഹവുമായി പങ്കുവെച്ചത്.
അസ്ദ പി ആര്‍ ഏജന്‍സി നടത്തിയ സര്‍വേയില്‍ ഏറ്റവും ഇഷ്ടരാജ്യം ഇമാറാത്താണെന്നാണ് അധികപേരും വ്യക്തമാക്കിയത്. അമേരിക്ക, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഏറെ പിന്നിലാണ്. താമസിക്കാന്‍ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമായി യു എ ഇ തുടരുന്നു എന്ന് മാത്രമല്ല, ഇഷ്ടപ്പെടുന്ന യുവതീ യുവാക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് കാണിക്കുകയും ചെയ്യുന്നു. 35 ശതമാനം യുവത യു എ ഇയെ ചൂണ്ടിക്കാട്ടിയപ്പോള്‍ അമേരിക്ക 15 ശതമാനത്തോടെ ഏറെ പിന്നില്‍ രണ്ടാം സ്ഥാനത്തായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധിച്ചു. കാനഡയാണ് മൂന്നാം സ്ഥാനത്ത്.
“ഞാന്‍ സര്‍വേ ഫലം കണ്ടു. അറബ് യുവതയുടെ സ്‌നേഹം മനസിലാക്കുന്നു. അതേസമയം എല്ലാ അറബ് രാജ്യങ്ങളും പുരോഗതി പ്രാപിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അവര്‍ യു എ ഇയെ ഇഷ്ട രാജ്യമായി തെരെഞ്ഞെടുത്തു എന്ന് മാത്രമല്ല, അവരുടെ ഏറ്റവും നല്ല സഖ്യ രാജ്യമായി കണക്കാക്കുകയും ചെയ്യുന്നു, “ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ശൈഖ് മുഹമ്മദിന്റെ ട്വീറ്റ് ഇങ്ങനെ;
“അറബ് യുവതയോട് ഞാന്‍ പറയുന്നു; ഇമാറാത്ത് എല്ലാവരുടെയും നാടാണ്. ഇവിടുത്തെ നന്മകള്‍ എല്ലാവര്‍ക്കുമവകാശപ്പെട്ടതാണ്. അറബ് യുവതയുടെ സ്വപ്‌നങ്ങള്‍ നമ്മുടെയും സ്വപ്‌നങ്ങളാണ്. അറബ് മണ്ണില്‍ മുഴുവന്‍ നന്മ കളിയാടണമെന്ന് നാം സ്വപ്‌നം കാണുന്നു”.