Connect with us

Kasargod

മദ്‌റസാധ്യാപകന്റെ കൊലപാതകം: അന്വേഷണം ഊര്‍ജ്ജിതമാക്കും -മന്ത്രി

Published

|

Last Updated

കാസര്‍കോട്: ചൂരിയില്‍ മദ്‌റസാധ്യാപകന്‍ കൊലചെയ്യപ്പെട്ട സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും കൊലപാതകികളെ കണ്ടെത്താന്‍ കാര്യക്ഷമമായ അന്വേഷണം നടക്കുകയാണെന്നും ജില്ലയുടെ ചുമതല വഹിക്കുന്ന റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
ഉത്തരമേഖലാ എഡിജിപി ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

സൗഹാര്‍ദ്ദപൂര്‍ണമായ സാംസ്‌കാരിക ഭൂമിയായ ജില്ലയിലെ സമാധാനം ഇല്ലാതാക്കാനുളള ഒരു നീക്കവും അംഗീകരിക്കാനാവില്ല. കടുത്ത നടപടികളിലൂടെ അക്രമികളെ അമര്‍ച്ച ചെയ്യും. സമാധാനശ്രമങ്ങള്‍ക്ക് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകണം. കിംവദന്തികളില്‍ കുടുങ്ങി നേരിന്റെയും സ്‌നേഹത്തിന്റെയും വഴിയില്‍ നിന്നുമാറി സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാകരുത്.

ഒരു തരത്തിലുളള സംഘര്‍ഷവും സമീപകാലങ്ങളില്‍ ഉണ്ടാകാത്ത പ്രദേശമാണ് പഴയ ചൂരി, ചൂരി പ്രദേശങ്ങള്‍. സഹവര്‍ത്തിത്വത്തോടെയാണ് എല്ലാ വിഭാഗവും ഇവിടെ ജീവിക്കുന്നത്. ഈ അന്തരീക്ഷം നിലനില്‍ക്കണം. സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് അതാണ്. സ്വാര്‍ത്ഥലാഭത്തിന് വേണ്ടി നാടിനെ അസ്വസ്ഥതയിലേക്ക് നയിക്കുന്ന ചിന്തയും പ്രവര്‍ത്തനവും നടത്തുന്നവര്‍ പിന്തിരിയണം. അത്തരക്കാരെ കര്‍ശനമായി നേരിടും.

വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വിത്തുകള്‍ സപ്തഭാഷാ സംസ്‌കാര സംഗമഭൂമിയായ നമ്മുടെ മണ്ണില്‍ മുളയ്ക്കാന്‍ അനുവദിക്കരുതെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ അറിയിച്ചു.