Connect with us

Ongoing News

മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published

|

Last Updated

തിരുവനന്തപുരം:മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ സംസ്ഥാന രൂപീകരണത്തിന്റെ 60ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലല്ലാതെ മാതൃഭാഷ പഠിക്കാതെ ബിരുദം കിട്ടുന്ന മറ്റൊരു സ്ഥലവുമുണ്ടാകില്ല. പബ്ലിക് സര്‍വീസ് കമീഷന് മലയാളം മ്ലേച്ഛമാകുന്ന അവസ്ഥയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണം എന്ന ആവശ്യം സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പേ തന്നെ ഉയര്‍ന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച പലരും പിന്നീട് അതില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. പിന്നീട് തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോറ്റി ശ്രീരാമലു നടത്തിയ ജീവത്യാഗമാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ജനനത്തിന് വഴിവച്ചതെന്ന് പിണറായി ഓര്‍മപ്പെടുത്തി. കേരളം സംസ്ഥാനം യഥാര്‍ഥ്യമാക്കിയതിന് മലയാളികള്‍ പോറ്റി ശ്രീരാമലുവിന് നന്ദി പറയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1950കളില്‍ കേരളത്തില്‍ നിലനിന്നിരുന്ന ജാതിജന്മി വ്യവസ്ഥകളെയും അതിനെതിരെ രൂപം കൊണ്ട വിപ്ലവ പ്രസ്ഥാനങ്ങളെയും പരിഷ്‌കരണ നേതാക്കളെയും മുഖ്യമന്ത്രി അനുസ്മരിച്ചു. “”ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാക്കണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം നമ്മുക്ക് ചോര ഞരമ്പുകളില്‍”” എന്ന വള്ളത്തോള്‍ കവിത ഉദ്ധരിച്ച മുഖ്യമന്ത്രി, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വജ്രജൂബിലി ആശംസകള്‍ നേരുകയും ചെയ്തു.