Connect with us

Kozhikode

ചക്കക്ക് നല്ല കാലത്തിന്റെ പ്രത്യാശ

Published

|

Last Updated

കോഴിക്കോട്: കീടനാശിനിയുടേയും രാസവളങ്ങളുടേയും ഒരംശം പോലുമില്ലാതിരുന്നിട്ടും കേരളീയ ഗ്രാമങ്ങളില്‍ ആര്‍ക്കും വേണ്ടാതെ വീണുനശിക്കുന്ന ചക്കക്ക് നല്ല കാലത്തിന്റെ പ്രത്യാശ നല്‍കി 35 പേര്‍ ഇന്ന് 40 തരം ചക്ക വിഭവങ്ങളുണ്ടാക്കുന്നതില്‍ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്നു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ കാനറാ ബേങ്ക് ആവിഷ്‌ക്കരിച്ച റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ആര്‍സെറ്റി) കോഴിക്കോട് മാത്തറയിലുള്ള കേന്ദ്രത്തില്‍ നിന്നാണ് ഒരാഴ്ചത്തെ സൗജന്യ പരിശീലനം കഴിഞ്ഞ് ഇവര്‍ പുറത്തിറങ്ങുന്നത്. ഇവരുണ്ടാക്കിയ ചക്ക വിഭവങ്ങള്‍ ഇന്ന് വൈകിട്ട് മൂന്നിന് ആര്‍സെറ്റി മാത്തറ കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും.

ചക്ക ചിപ്‌സ്, മിക്‌സ്ചര്‍, ജാം, ജെല്ലി, നെക്റ്റര്‍, ചക്കക്കുരു ചമ്മന്തിപ്പൊടി, ചക്കക്കുരു പുട്ട്, ചക്കക്കുരു അച്ചാര്‍, ഊന്‍ഫ്രൈ, ചവിണിഫ്രൈ, ചക്കപ്പായസം, ചക്ക ഹലുവ തുടങ്ങിയ വിഭവങ്ങളുണ്ടാക്കുന്ന പരിശീലനമാണ് ഇവര്‍ നേടിയത്. ഗ്രാമീണ ഉത്പന്ന നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയ ഒളവണ്ണ സ്വദേശി എന്‍ എം പ്രിയംവദനാണ് പരിശീലകന്‍.
പരിശീലനം നേടിയവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ കാനറാബേങ്ക് തുടര്‍ന്നും സഹായം നല്‍കുമെന്ന് ആര്‍സെറ്റി ഡയറക്ടര്‍ കൃഷ്ണനുണ്ണി ടി അറിയിച്ചു. ചക്ക ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ മാത്രമല്ല അവ കേടുകൂടാതെ സൂക്ഷിക്കുന്നതിനും യന്ത്രങ്ങളുടെ ലഭ്യതയെകുറിച്ചും മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.