Connect with us

Articles

സയ്യിദ് ജമലുല്ലൈലി തങ്ങളെ ഓര്‍ക്കുമ്പോള്‍

Published

|

Last Updated

സയ്യിദ് ഫള്ല്‍ ജമലുല്ലൈലി(ന.മ) വേര്‍പിരിഞ്ഞിട്ട് ഏഴ് വര്‍ഷം. വിശ്വാസികള്‍ക്ക് വഴികാട്ടിയും പ്രവര്‍ത്തകര്‍ക്ക് ആവേശവുമായിരുന്ന തങ്ങള്‍ ആര്‍ജവത്തോടെ സുന്നീ പ്രസ്ഥാനത്തിനു മുമ്പില്‍ നിന്ന് നയിച്ചു. കര്‍മധന്യമായ ഒരധ്യായമാണ് അദ്ദേഹത്തിന്റെ വേര്‍പാടോടെ നഷ്ടമായത്.
സയ്യിദ് സ്വാലിഹ് ജമലുല്ലൈലി എന്ന നൊസ്സന്‍ തങ്ങളുടെ (വിയോഗത്തിന് 37 ആണ്ട് തികയുന്നു) പുത്രനായി 1937ല്‍ ആണ് തങ്ങള്‍ ജനിക്കുന്നത്. അത്ഭുതങ്ങള്‍ നിറഞ്ഞ ജീവിതം കൊണ്ട് വിശ്വാസി ഹൃദയങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു നൊസ്സന്‍ തങ്ങള്‍. ആ ജീവിതത്തിന്റെ പ്രതിഫലനവും ദാര്‍ശനിക ജീവിതവും കുടുംബാന്തരീക്ഷവും ഫള്ല്‍ തങ്ങളുടെ ജീവിത്തില്‍ സ്വാധീനം ചെലുത്തി. കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരുടെ അടുത്തുള്ള പഠനത്തിനു പുറമെ ദയൂബന്ദിലും മക്കയിലെ ഉമ്മുല്‍ ഖുറാ സര്‍വകലാശാലയിലും വിദ്യയഭ്യസിച്ചു. സയ്യിദ് അലവി മാലിക്കിയുടെ ശിഷ്യത്വം സ്വീകരിക്കുകയുമുണ്ടായി. സമസ്തയുടെ പുനഃസംഘാടനത്തിന് ശേഷം താജുല്‍ ഉലമക്കും ഖമറുല്‍ ഉലമക്കുമൊപ്പം ശക്തമായി നിലകൊണ്ടു ഫള്ല്‍ ജമലുല്ലൈലി തങ്ങള്‍. ചേളാരിയില്‍ ഒരു മതപഠന കേന്ദ്രം പിതാവിന്റെ പേരില്‍ ഉണ്ടാകണമെന്ന് ദൃഢനിശ്ചയത്തില്‍ നിന്നാണ് ജമലുല്ലൈലി കോംപ്ലക്‌സും അതിന് കീഴിലുള്ള ദര്‍സ് സംവിധാനങ്ങളും ഉണ്ടായിത്തീര്‍ന്നത്.
മക്കയില്‍ കേരളത്തിലെ സുന്നീ സംഘടനയുടെ ചനലങ്ങള്‍ക്ക് നാന്ദി കുറിച്ചതും പ്രഥമ പ്രസിഡന്റായതും തങ്ങളായിരുന്നു. സമസ്ത ജില്ലാ മുശാവറ അംഗം, മര്‍കസ് വൈസ്. പ്രസിഡന്റ്, സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചു. 2009 ഫെബ്രുവരിയില്‍ പ്രാസ്ഥാനികാവശ്യത്തിനായി മംഗലാപുരത്തേക്കുള്ള യാത്രക്കിടെ കാറപടകത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് വിയോഗമുണ്ടാകുന്നത്. അല്ലാഹു അവരോടൊപ്പം നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ.