Connect with us

Articles

പശുദേശീയതയിലെ നരഹത്യകള്‍

Published

|

Last Updated

ഇന്ത്യയില്‍ പശുവിനെ ഗോമാതാവായി ആരാധിക്കുന്നത് കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ടാണ്. കൃഷിക്കാവശ്യമായ വെള്ളം തരുന്ന ഗംഗയെ മാതാവായി കണ്ടതും കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ടാണല്ലോ. പശുവിനെ ആരാധിക്കുകയും പരിപാലിക്കുകയും ചെയ്ത ഇന്ത്യയിലെ എല്ലാ ഗോപാലസമൂഹങ്ങളും പശുവിന്റെ പോലെന്നപോലെ മാംസവും ഭക്ഷിച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം. പ്രാചീന ഇന്ത്യയുടെ ചരിത്രം രചിച്ച ഡോ. ആര്‍ എസ് ശര്‍മയും റൊമീലാ ഥാപറുമെല്ലാം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഗോവധനിരോധവും ഗോമാംസം വര്‍ജ്യമാണെന്ന പ്രചാരണവും കൊളോണിയല്‍ താത്പര്യങ്ങളുമായി സന്ധിചെയ്ത ബ്രാഹ്മണ്യ സൃഷ്ടിയാണ്.
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെ ഹിന്ദുമുസ്‌ലിം ഭിന്നത വളര്‍ത്തി അസ്ഥിരീകരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് വിഭാഗങ്ങളാണ് ഗോവധപ്രശ്‌നവും മാംസഭുക്കുകളായ മുസ്‌ലിംകള്‍ക്കെതിരായ ക്യാമ്പയിനുകളും ഇന്ത്യയിലെ സെമിന്ദാര്‍മാരായ ബ്രാഹ്മണ ബുദ്ധിജീവികളെ ഉപയോഗിച്ച് ഉയര്‍ത്തിക്കൊണ്ടുവന്നത്. ചുരുക്കിപ്പറഞ്ഞാല്‍ സാമ്രാജ്യത്വവിരുദ്ധ ദേശീയതക്കെതിരായി കൊളോണിയല്‍ ബുദ്ധികേന്ദ്രങ്ങള്‍ രൂപപ്പെടുത്തിയതാണ് പശുദേശീയത. ബ്രിട്ടീഷുകാര്‍ക്കെതിരായല്ല മാംസഭുക്കുകളായ മുസ്‌ലിംകള്‍ക്കെതിരായിട്ടാണ് ഹിന്ദുക്കള്‍ സമരം ചെയ്യേണ്ടതെന്ന രാജ്യദ്രോഹപരമായ വീക്ഷണാടിത്തറയില്‍ നിന്നാണ് ഗോവധവിരുദ്ധ പ്രസ്ഥാനം ഉയര്‍ന്നുവരുന്നതുതന്നെ. ജര്‍മനിയില്‍ ജൂതവിദേ്വഷം വളര്‍ത്താന്‍ ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും സ്വീകരിച്ച സെമറ്റിക് മതവിരോധത്തിന്റെ തന്ത്രം തന്നെയാണ് ഇന്ത്യയില്‍ സംഘ്പരിവാര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
മുസ്‌ലിം ന്യൂനപക്ഷ ജനസമൂഹങ്ങള്‍ക്കുനേരെ വിദേ്വഷം പടര്‍ത്തി ആള്‍ക്കൂട്ടങ്ങളെ ഇളക്കിവിടുകയാണ് സംഘ്പരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ ചന്തയില്‍ കന്നുകാലികളെ വില്‍ക്കാന്‍ പോയ മുഹമ്മദ് മജ്‌ലു എന്നും ആസാദ്ഖാന്‍ എന്നും പേരുള്ള രണ്ട് കന്നുകാലി കച്ചവടക്കാരെ തീവ്രഹിന്ദുത്വവാദികള്‍ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. സംഘ്പരിവാര്‍ തങ്ങളുടെ വിദേ്വഷ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടുവന്ന ഗോവധ ക്യാമ്പയിനാണ് പാവപ്പെട്ട രണ്ട് കന്നുകാലി കച്ചവടക്കാരുടെ ജീവന്‍ നഷ്ടമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ചന്തയിലേക്ക് കന്നുകാലികളെ വില്‍ക്കാന്‍ പോയ മജ്‌ലുവും ആസാദും ഹിന്ദു തീവ്രവാദികളാല്‍ ക്രൂരമായി മര്‍ദിക്കപ്പെടുകയായിരുന്നു. മര്‍ദിച്ച് കൊന്നതിനുശേഷം റാഞ്ചിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ലത്തേഹാറിലെ ബലൂമഡ് വനമേഖലയില്‍ കൊണ്ടുപോയി മരത്തില്‍ മൃതദേഹങ്ങള്‍ കെട്ടിത്തൂക്കുകയായിരുന്നു.
ലത്തേഹാര്‍ ജില്ലാപോലീസ് മേധാവി അനൂപ്ബിര്‍ത്താരയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ബന്ധുക്കളായ മജ്‌ലുവിനെയും ആസാദിനെയും മതാന്ധവാദികള്‍ പിടികൂടി ഇരുവരുടെയും കൈകള്‍ പിന്നില്‍കെട്ടി വായില്‍ തുണതിരുകി മര്‍ദിച്ചുകൊല്ലുകയായിരുന്നുവെന്നാണ്. അങ്ങേയറ്റം മൃഗീയമായി നടന്ന ഈ കൊലപാതകം വളരെ ആസൂത്രിതമായിരുന്നു. ഈ പ്രദേശത്ത് പശു സംരക്ഷണ സമിതിയുടെ പേരില്‍ കഴിഞ്ഞ കുറേക്കാലമായി വിദേ്വഷപ്രചാരണം നടക്കുന്നുണ്ട്. മുസ്‌ലിംകള്‍ ബീഫ് കഴിക്കുന്നു എന്നാരോപിച്ച് തുടര്‍ച്ചയായി പശുസംരക്ഷണസമിതിക്കാര്‍ ഈ പ്രദേശത്ത് ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബി ജെ പി സര്‍ക്കാറിന്റെ സഹായത്തോടുകൂടിയാണ് ഹിന്ദുത്വ ക്രിമിനലുകള്‍ ഈ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.
യു പിയിലെ ദാത്രിയില്‍ മുഹമ്മദ് അഖ്‌ലാക്ക് എന്ന 56 വയസ്സുകാരനായ കര്‍ഷകതൊഴിലാളിയുടെ ദാരുണമായ മരണം അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രതിഷേധമുയര്‍ത്തിയതാണ്. അഖ്‌ലാക്കിന്റെ വീട്ടില്‍ ബീഫ് സൂക്ഷിച്ചു എന്നാരോപിച്ചാണ് ഇരുന്നൂറോളം വരുന്ന ആള്‍ക്കൂട്ടം പ്രാദേശിക ബി ജെ പി നേതാവായ വിശാല്‍റാണയുടെ നേതൃത്വത്തില്‍ അഖ്‌ലാക്കിന്റെ വീട് വളഞ്ഞത്. കല്ലും ഇഷ്ടികയും ഉപയോഗിച്ച് നിഷ്ഠൂരമായി ഇടിച്ചും അടിച്ചും അഖ്‌ലക്കിനെ വധിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവിന്റെയും സഹധര്‍മിണിയുടെയും മുന്നിലിട്ടാണ് ഹിന്ദുത്വകിരാതന്മാര്‍ അഖ്‌ലാക്കിനെ മൃഗീയമായി വധിച്ചത്. മുഹമ്മദ് അഖ്‌ലാക്കിന്റെ മൃഗീയമായ കൊലപാതകം ഇന്ത്യയുടെ ജനാധിപത്യ മനസ്സാക്ഷിയെ ആകെ ഞെട്ടിച്ചതാണ്.
ഫാസിസം നമ്മുടെ അടുക്കളകളിലേക്ക് അതിന്റെ ദംഷ്ട്രകളുയര്‍ത്തി കടന്നുവരുന്നതിന്റെ ഭീതിദമായ സൂചനയായിരുന്നു ദാത്രി സംഭവം. രാജ്യമാകെ പശുമാംസത്തിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന സംഘ്പരിവാറിന്റെ അസഹിഷ്ണുതക്ക് എതിരെ വലിയ പ്രതിഷേധമുയര്‍ന്നുവന്നു. ഫോറന്‍സിക്പരിശോധനയില്‍ അഖ്‌ലാക്കിന്റെ വീട്ടില്‍ സൂക്ഷിച്ചത് ഗോമാംസം ആയിരുന്നില്ല ആട്ടിറച്ചിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുവന്നു. പശുസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ദേശവ്യാപകമായ പ്രതിഷേധം ശക്തിപ്പെട്ടു. സംഘ്പരിവാറിന്റെ അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചവരെ രാജ്യദ്രോഹികളും പാക് ചാരന്മാരുമായി അധിക്ഷേപിക്കാനാണ് ബി ജെ പി നേതൃത്വം ശ്രമിച്ചത്.
കൗതുകകരമായ ഒരു വസ്തുത ബി ജെ പിയും കേന്ദ്രസര്‍ക്കാറും ദേശീയ മാധ്യമങ്ങളില്‍ വിചാരണ ചെയ്യപ്പെട്ട ആ നാളുകളില്‍ ഹിന്ദുത്വവാദികളുടെ ഗോവധ നിരോധവാദത്തിന് സഹായകരമാകും വിധം എ ഐ സി സി വക്താവ് ദ്വിഗ്‌വിജയ്‌സിംഗ് പ്രസ്താവനയിറക്കിയെന്നതാണ്. സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ പ്രത്യയശാസ്ത്രപരമായി കോണ്‍ഗ്രസ് പാര്‍ട്ടി അശക്തമാണെന്നാണ് ഈ പ്രസ്താവന വ്യക്തമാക്കിയത്. അഖ്‌ലാക്കിന്റെ കൊലപാതകികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നുപറയുന്നതിനുപകരം ദ്വിഗ്‌വിജയ് സിംഗ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമ്പൂര്‍ണ ഗോവധനിരോധം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പശുബെല്‍ട്ടിലെ വോട്ടുബേങ്ക് സംരക്ഷിക്കാനാകാം ദ്വിഗ്‌വിജയ്‌സിംഗ് ഹിന്ദുത്വത്തെ പ്രീണിപ്പിക്കുന്ന പ്രസ്താവനയിറക്കിയത്!
ദാത്രി സംഭവത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോഴാണ് ഹിമാചല്‍പ്രദേശില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് ഒരു ട്രക്ക് യാത്രക്കാരനായ ന്യൂമാനെ ഹിന്ദുത്വവാദികള്‍ മൃഗീയമായി തല്ലിക്കൊന്നത്. ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പശുവിന്റെ പേരില്‍ മനുഷ്യനെ തല്ലിക്കൊന്ന ഹിന്ദുത്വവാദികള്‍ക്കെതിരെ കേസെടുക്കുന്നതിനേക്കാള്‍ ധൃതികാണിച്ചത് പശുക്കടത്തിന് കേസെടുക്കാനാണല്ലോ! ബെംഗളൂരുവില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മൂന്ന് വിദ്യാര്‍ഥികളെ സംഘ്പരിവാര്‍ സംഘടനകള്‍ മര്‍ദിച്ച് അവശരാക്കുകയുണ്ടായി. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുനേരെ ഉയരുന്ന ഭീഷണി നമ്മുടെ ജനാധിപത്യത്തിന്റെ മരണമണിയാണ്. ദരിദ്രരും സാധാരണക്കാരുമായ ജനങ്ങള്‍ക്കുള്ള പോഷകാഹാര നിഷേധമാണ് ഗോമാംസ നിരോധത്തിലൂടെ സംഘപരിവാര്‍ നടത്തുന്നത്. പാവപ്പെട്ടവര്‍ക്ക് പ്രോട്ടീന്‍ കുറഞ്ഞവിലക്ക് ലഭിക്കുന്നത് തടയുകയാണ് പശുദേശീയതാവാദികള്‍ ഗോവധ നിരോധ ക്യാമ്പയിനിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്.
ബി ജെ പി സര്‍ക്കാര്‍ ദേശീയാധികാരത്തിലെത്തിയതോടെ രാജ്യമൊട്ടുക്കും പശുസംരക്ഷണത്തിന്റെ പേരില്‍ ആക്രമണം അഴിച്ചുവിടുകയാണ് സംഘ്പരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച റാഞ്ചി സംഭവം. ഇന്ത്യയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണ് ഗോവധവും ഗോമാംസ ഭക്ഷണവുമെന്ന് പ്രചരിപ്പിച്ചാണല്ലോ ഹിന്ദുത്വവാദികള്‍ പശുക്കച്ചവടക്കാരെയും ഗോമാംസം കഴിക്കുന്നവരെയും രാജ്യമെമ്പാടും വേട്ടയാടുന്നത്. ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവും ഗോമാംസം വര്‍ജ്യമായി കരുതുന്നില്ലെന്ന അസന്ദിഗ്ധമായ ചരിത്രവസ്തുതകളെയാകെ മറച്ചുപിടിച്ചുകൊണ്ടാണ് ആര്‍ എസ് എസ് ന്യൂനപക്ഷവേട്ടക്കായി ഗോവധനിരോധ ക്യാമ്പയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വേദങ്ങളോ പുരാണങ്ങളോ ഇതിഹാസങ്ങളോ ഗോമാംസം വര്‍ജ്യമായി കരുതുന്നില്ലല്ലോ. ഋഗേ്വദത്തില്‍ നന്മയുടേയും തിന്മയുടേയും പ്രതിനിധാനങ്ങളായ എല്ലാ ദേവീദേവന്മാരും ഗോമാംസം ഭക്ഷിക്കുന്നവരാണ്. രസകരമായ വസ്തുത ദേവേന്ദ്രന്റെ ഇഷ്ടഭക്ഷണം ഇളംകാളകളെ അറുത്തുണ്ടാക്കുന്ന മാംസമാണെന്നതാണ്.