Connect with us

Ongoing News

ചന്ദ്രബോസിന്റെ നെഞ്ചില്‍ മാത്രം ഒമ്പത് ഒടിവുകള്‍

Published

|

Last Updated

തൃശൂര്‍: ശോഭസിറ്റിയിലെ സെക്യൂരിറ്റിജീവനക്കാരന്‍ ചന്ദ്രബോസിന്റെ നെഞ്ചില്‍ മാത്രം ഒമ്പത് ഒടിവുകളുള്ളതായി കണ്ടെത്തി. ശരീരത്തിനേറ്റത് മൃഗീയ മര്‍ദനമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മര്‍ദനത്തില്‍ ഇടത് കൈ പാടേ തകര്‍ന്നു. കുടലിലും അഞ്ചു മുറിവുകളുണ്ട്. അതിവേഗതയില്‍ ഹമ്മര്‍ ജീപ്പ് ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. ഇതേ തുടര്‍ന്നാണ് കുടലിന് മാരകമായി പരുക്കേറ്റതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വയറിലും കൈകളിലും കുടലിലുമായി അഞ്ച് ശസ്ത്രക്രിയകള്‍ നടത്തി. ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സെക്യൂരിറ്റിക്കാരുടെ മുറിയില്‍ കയറിയ ഇയാള്‍ വാതിലുകളും മേശകളും തല്ലിത്തകര്‍ക്കുകയും കസേരയെടുത്ത് ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഭയന്നോടിയ ചന്ദ്രബോസിന്റെ പിന്നാലെ ജീപ്പെടുത്തു പാഞ്ഞുവരികയും മരണഭയത്തില്‍ ചന്ദ്രബോസ് സമീപത്തെ ഫൗണ്ടന് മുകളിലേക്ക് ചാടിക്കയറുകയും ചെയ്തു. പിന്നാലെ വന്ന ജീപ്പും ഫൗണ്ടനിലേക്ക് പാഞ്ഞുകയറ്റുകയും ചന്ദ്രബോസിനെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇടിച്ചു തെറിപ്പിച്ച മൃതപ്രായനായ ചന്ദ്രബോസിനെ ജീപ്പില്‍ എടുത്തിടുകയും ശോഭസിറ്റിക്ക് അകത്തേക്ക് കയറി വലിയ മരക്കഷ്ണം കൊണ്ട് വീണ്ടും മര്‍ദിച്ചു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പോലീസിനെ വിളിച്ചതിനെ തുടര്‍ന്ന് ഫഌയിംഗ് സ്‌ക്വാഡ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തില്‍ ചന്ദ്രബോസിന്റെ വാരിയെല്ലൊടിയുകയും നട്ടെല്ലിനും തലക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ ചന്ദ്രബോസിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയായിരുന്നു.
ചന്ദ്രബോസിനെ മര്‍ദനത്തില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്കല്‍ വീട്ടില്‍ അനൂപിനും മര്‍ദനമേറ്റിരുന്നു.

Latest