Connect with us

Thrissur

രാജീവ് വധം: നാല് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Published

|

Last Updated

തൃശൂര്‍: വാടാനപ്പള്ളി രാജീവ് വധക്കേസില്‍ നാല് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും ഒരാള്‍ക്ക് ജീവപര്യന്തവും വിധിച്ചു. മുഴുവന്‍ പ്രതികളും പതിനായിരം രൂപ വീതം പിഴയടക്കണം. ഇല്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും. 19 വര്‍ഷത്തിന് ശേഷം തൃശൂര്‍ ഫോര്‍ത്ത് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് കെ പി സുധിര്‍ ആണ് വിധി പറഞ്ഞത്.
ഒന്നാം പ്രതി വാടാനപ്പള്ളി മമ്മസ്രായി അബൂബക്കറിന്റെ മകന്‍ സഗീര്‍ (44), മൂന്നാം പ്രതി വാടാനപ്പള്ളി പുയുവീട്ടില്‍ അബ്ദുള്ളയുടെ മകന്‍ ഫിറോസ് (38), അഞ്ചാം പ്രതിയും ഒന്നാം പ്രതിയുടെ സഹോദരനുമായ ഷാജഹാന്‍ (40), ആറാം പ്രതി വാടാനപ്പള്ളി പള്ളിത്തോട്ടിങ്ങല്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ ഷിഹാബ് (38) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. പത്താം പ്രതി മലപ്പുറം പുലാമന്തോള്‍ പൊതുവാക്കുത്ത് ഇബ്‌റാഹിം മൊല്ലയുടെ മകന്‍ ഉസ്മാനെ(47) ജീവപര്യന്തം തടവിനും ശിക്ഷിച്ചു. മുഴുവന്‍ പ്രതികളും ഗൂഢാലോചനയില്‍ പങ്കെടുത്തു. പത്താം പ്രതി ഒഴികെയുള്ളവര്‍ കൊലപാകതത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. വിചാരണ വേളയില്‍ ഹാജരായിരുന്ന നാലാം പ്രതി ബഷീര്‍ (40) ഒരു മാസം മുമ്പ് ഗള്‍ഫിലേക്ക് കടന്നിരുന്നു. ഇയാളും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ശിക്ഷ വിധിച്ചിട്ടില്ല.
1995 ഡിസംബര്‍ 25ന് രാത്രി 1.15നാണ് യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റായിരുന്ന വാടാനപ്പള്ളി ചെമ്പകത്ത് കരുണാകരന്റെ മകന്‍ രാജീവ് (28) കൊല്ലപ്പെട്ടത്. മുസ്‌ലീം സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് രാജീവിനെ മൃഗീയമായി കൊലപ്പെടുത്തിയത്. 55 വെട്ടേറ്റ ശരീരത്തില്‍ നിന്നും ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട നിലയിലായിരുന്നു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ തീവ്രവാദ ബന്ധം വ്യക്തമായതിനാല്‍ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. സമാനമായ രീതിയില്‍ സംസ്ഥാനത്ത് നടന്ന നാല് കൊലപാതകങ്ങളും അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ എന്ന തീവ്രവാദ സംഘടനയാണ് നാല് കൊലപാതകങ്ങള്‍ക്കും പിന്നിലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിലെ സാക്ഷിയായിരുന്ന ഉദയകുമാറിനെയും തീവ്രവാദ സംഘടന കൊലപ്പെടുത്തിയിരുന്നു.
ഒരു തവണ വിധി പ്രഖ്യാപിച്ച കേസില്‍ തുടര്‍ വിചാരണക്ക് ശേഷമാണ് വീണ്ടും വിധി പ്രഖ്യാപനമുണ്ടായത്. 11 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ടാം പ്രതി വാടാനപ്പള്ളി കുഞ്ഞുമൊയ്തീന്റെ മകന്‍ നൗഷാദ് (40), ഏഴാം പ്രതി വാടാനപ്പള്ളി പുതിയ വീട്ടില്‍ അബ്ദുല്‍ ഹമീദ് (63) എന്നിവരെ മാത്രമാണ് അന്വേഷണ സംഘത്തിന് പിടികൂടാനായത്.
ഇതില്‍ രണ്ടാം പ്രതിയെ 2003ല്‍ കോടതി വെറുതെ വിടുകയും ഏഴാം പ്രതി വിചാരണക്കിടെ മരിക്കുകയും ചെയ്തു.
ഇതിന് ശേഷം 2008ല്‍ ഇപ്പോഴത്തെ വിധിയിലുള്ള ആറ് പ്രതികള്‍ കീഴടങ്ങുകയായിരുന്നു. എട്ടാ പ്രതി യൂസുഫ് (47), ഒമ്പതാം പ്രതി സെയ്തലവി (49), പതിനൊന്നാം പ്രതി അബ്ദുല്‍ അസീസ് (43) എന്നിവരെ ഇത് വരെ പിടികൂടാനായില്ല. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിനു വര്‍ഗീസ് കാച്ചപ്പള്ളി ഹാജരായി.