Connect with us

Eranakulam

മണ്ണെണ്ണ വകമാറ്റി;വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു

Published

|

Last Updated

കൊച്ചി; കേന്ദ്രം നല്‍കിയ മണ്ണെണ്ണ മത്സ്യബന്ധന ബോട്ടുകള്‍ക്ക് വകമാറ്റി മറിച്ചുവിറ്റതിനാല്‍ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു. കഴിഞ്ഞ ഡിസംബര്‍ വരെ മൂന്ന് മാസ ആവശ്യത്തിന് 30,048 കിലോലിറ്റര്‍ മണ്ണെണ്ണയാണ് സംസ്ഥാനത്തിനു ലഭിച്ചിരുന്നത്. എന്നാല്‍, 2015 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മൂന്ന് മാസത്തേക്ക് 22,464 കിലോലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 7,584 കിലോലിറ്റര്‍ മണ്ണെണ്ണയാണ് വെട്ടിക്കുറച്ചത്.
പൊതുവിതരണ ശൃംഖലയിലൂടെ വിളക്ക് തെളിക്കുന്നതിനും പാചക ആവശ്യത്തിനും മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ 2012-13 വര്‍ഷത്തില്‍ 30,300 കിലോലിറ്റര്‍ മണ്ണെണ്ണ മത്സ്യബന്ധന ബോട്ടുകള്‍ക്കും കാര്‍ഷിക ആവശ്യത്തിനും വക മാറ്റി വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത്.
വകമാറ്റി ചെലവഴിച്ച മണ്ണെണ്ണയുടെ 25 ശതമാനമാണ് ഇപ്പോള്‍ വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന് അനുവദിക്കുന്ന അടുത്ത വിഹിതത്തില്‍ നിന്ന് ശേഷിക്കുന്ന 75 ശതമാനം കൂടി വെട്ടിക്കുറയ്ക്കും. ഇതോടെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം പൂര്‍ണമായും ഇല്ലാതാകും. കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ ലഭിക്കാതെയുമാകും.
മത്സ്യബന്ധന ബോട്ടുകള്‍ക്ക് മണ്ണെണ്ണ നല്‍കാന്‍ പ്രത്യേക അപേക്ഷ നല്‍കി കേന്ദ്രത്തില്‍ നിന്ന് മണ്ണെണ്ണ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു.
കര്‍ണാടകക്ക് 1,22,364 കിലോലിറ്റര്‍ മണ്ണെണ്ണയും തമിഴ്‌നാടിന് 87,168 ഉം ആന്ധ്രാപ്രദേശിന് 68,016 കിലോലിറ്റര്‍ മണ്ണെണ്ണയും നല്‍കുമ്പോഴാണ് കേരളത്തിന് 22,464 കിലോലിറ്റര്‍ മണ്ണെണ്ണ മാത്രം മൂന്ന് മാസത്തെ ആവശ്യത്തിനു നല്‍കുന്നത്.