Connect with us

Articles

സമസ്തയുടെ മുന്നറിയിപ്പ്; തബ്‌ലീഗ് പിഴച്ച ജമാഅത്ത്

Published

|

Last Updated

കഴിഞ്ഞ യോഗത്തില്‍ തബ്‌ലീഗ് ജമാഅത്തിനെ പറ്റി പരിശോധിക്കാന്‍ നിയമിച്ച സബ്കമ്മിറ്റി ഈ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതില്‍ ഉള്‍കൊള്ളുന്ന വിഷയത്തെ പറ്റി ഗാഢമായി അവരുടെ ഗ്രന്ഥങ്ങള്‍ വഴി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തതില്‍ തബ്‌ലീഗ് ജമാഅത്തിന്റെ തത്വങ്ങള്‍ മുബ്തദിഅ്-മത പരിഷ്‌കരണവാദി-കളുടെ തത്വങ്ങളാണെന്ന് ബോധ്യപ്പെടുകയാല്‍ തബ്‌ലീഗ് ജമാഅത്ത് മുബ്ത്തദിഉകളുടെ ജമാഅത്താണെന്ന് ഈ യോഗം തീരുമാനിക്കുന്നു.
27-08-1965-ല്‍ ചേര്‍ന്ന സമസ്ത കൂടിയാലോചനാസമിതി യോഗം (മുശാവറ) തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത പണ്ഡിത സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖരായിരുന്നു സമിതി അംഗങ്ങള്‍. സമസ്ത തീരുമാനം എടുക്കുന്നത് വരെ തബ്‌ലീഗ് ജമാഅത്തുമായി സഹകരിക്കരുതെന്ന് കീഴ്ഘടകങ്ങളെ അറിയിക്കാനും മുശാവറ തീരുമാനിക്കുകയുണ്ടായി. തബ്‌ലീഗ് ജമാഅത്തിനെ സംബന്ധിച്ച് മുശാവറ തീരുമാനം കൈകൊള്ളണമെന്ന് ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ സമസ്തക്ക് കത്ത് നല്‍കിയിരുന്നു. തബ്‌ലീഗിന്റെ മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന ധാരാളം കത്തുകളും മുശാവറക്ക് ലഭിച്ചിരുന്നു.
ഈ പാശ്ചാത്തലത്തില്‍ തബ്‌ലീഗ് ജമാഅത്തിനെസംബന്ധിച്ച് പഠനസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുകയും ആഴത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തബ്‌ലീഗ് ജമാഅത്തിന്റെ മതപരിഷ്‌കരണമുഖം സംബന്ധിച്ച് മുശാവറ തീരുമാനത്തിലെത്തി. പൊതുജനങ്ങളെ തീരുമാനം അറിയിക്കുന്നതിന്റെ മുമ്പ് തബ്‌ലീഗ് നേതാക്കളുമായി സമസ്ത ബന്ധപ്പെടുകയുണ്ടായി. മുഖാമുഖം ചര്‍ച്ചക്കായി തബ്‌ലീഗിന്റെ കേരള നേതാവ് കാഞ്ഞാര്‍ മൂസ മൗലാനക്ക് രജിസ്റ്റര്‍ കത്ത് അയച്ചെങ്കിലും ഇദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. വടക്കേ ഇന്ത്യയിലെ പണ്ഡിതന്മാരോട് ചോദിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. മാറാപ്പ് എറ്റെടുക്കാന്‍ കാഞ്ഞാര്‍ മൗലാനക്ക് താത്പര്യമില്ലായിരുന്നു.
1978ല്‍ തബ്‌ലീഗ് ജമാഅത്ത് മൗലവിമാരുമായി സുന്നി പണ്ഡിതന്മാര്‍ സംവാദത്തിലേര്‍ പ്പെടുകയുണ്ടായി. സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിവരണം ഇപ്പോള്‍ വായിക്കുന്നത് അവസരോചിതമായിരിക്കും. “”തബ്‌ലീഗിന്റെ യഥാവസ്ഥ തുറന്നു കാണിക്കാനായി 1978ല്‍ വടകരക്കടുത്ത അടക്കാതെരുവില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. മര്‍ഹൂം വണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവരും ഈയുള്ളവനുയുമായിരുന്നു പ്രസ്തുത പരിപാടിക്ക് ക്ഷണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതിനെ തടഞ്ഞ് കൊണ്ട് ചില നാട്ടുപ്രമാണിമാര്‍ ഇടപെട്ട് വാദപ്രതിവാദത്തിന് കളമൊരുക്കുകയുണ്ടായി. സുന്നി പക്ഷത്തുനിന്ന് ഞങ്ങള്‍ മൂന്നുപേര്‍ക്ക് പുറമെ എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുമായിരുന്നു വാദപ്രതിവാദത്തില്‍ പങ്കെടുത്തത്. തബ്‌ലീഗ് ജമാഅത്തിന്റെ പക്ഷത്തുനിന്ന് മോങ്ങം കുഞ്ഞബ്ദുള്ള മൗലവി, നൂഹ് മൗലവി, അബുല്‍ ഖൈര്‍ മൗലവി, എ അഹ്മദ് മൗലവി എന്നിവരും പങ്കെടുക്കുകയുണ്ടായി. തബ്‌ലീഗ് സുന്നത്ത് ജമാഅത്തിനെതിരല്ല എന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. എന്നാല്‍ തബ്‌ലീഗീ ദസ്തുറുല്‍ അമല്‍ എന്ന നിയമാവലിയും അവരുടെ മറ്റു പ്രസിദ്ധീകരണങ്ങളിലെ ഉദ്ധരണികളും ഞങ്ങള്‍ നിരത്തിയതോടെ പ്രസ്തുത വാദം സുന്നത്ത് ജമാഅത്തിന് എതിരാണെന്ന് അവര്‍ സമ്മതിക്കുകയും എന്നാല്‍ തബ്‌ലീഗ് ജമാഅത്തിന് ഇപ്പോള്‍ പ്രസ്തുത വാദം ഇല്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു. അപ്രകാരം എഴുതിത്തരാന്‍ മധ്യസ്ഥന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ തബ്‌ലീഗ് ജമാഅത്തിലെ ആളുകളല്ല. ജംഇയ്യത്തുല്‍ ഉലമാ -എ- ഹിന്ദിലെ പ്രതിനിധികളാണെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു””(തബ്‌ലീഗിനെന്താ കുഴപ്പം പേ 7,8 എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍).
തൊള്ളായിരത്തി അമ്പതുകളില്‍ രംഗത്തുവന്ന തബ്‌ലീഗ് തുടക്കം മുതല്‍ സമസ്ത ഉലമാക്കളുടെ നിരീക്ഷണത്തിലായിരുന്നു. തബ്‌ലീഗിന്റെ പേരില്‍ നടത്തിക്കൊണ്ടിരുന്ന കോപ്രായങ്ങള്‍ തബ്‌ലീഗ് ജമാഅത്തിനു മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി. വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട തട്ടിപ്പായിരുന്നു ഇതെന്ന് പിന്നീട് തെളിയുകയും ചെയ്തു. കാലങ്ങളായി മുസ്‌ലിംകള്‍ തുടര്‍ന്നുവന്ന വിശ്വാസാചാരങ്ങളെ തള്ളപ്പറഞ്ഞു കൊണ്ടായിരുന്നു ഈ പിഴച്ച ജമാഅത്തിന്റെ അരങ്ങേറ്റം. ഇസ്‌ലാമിന്റെ വേഷവിധാനങ്ങളെ പുച്ഛത്തോടെ സമീപിക്കുകയും അവ സ്വയം ഉപേക്ഷിക്കുകയുമായിരുന്നു മുജാഹിദും ജമാഅത്തും ചെയ്തിരുന്നത്. ഇവര്‍ക്ക് മുസ്‌ലിംകളെ സ്വാധീനിക്കാനാകാതെ പോയത് തബ്‌ലീഗുകാര്‍ തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ ബാഹ്യമായി ഇസാലാമിന്റെ വേവേഷമണിയാന്‍ ഇതായിരുന്നു കാരണം. ആത്മീയ പരിവേഷമണിഞ്ഞ് രംഗത്ത് വന്നതോടൊപ്പം മതപണ്ഡിതന്മാരോട് നിന്ദയും അനാദരവും സൃഷ്ടിക്കുന്നതിനും ഇസ്‌ലാമിക ചിഹ്നങ്ങളെ അവമതിക്കുന്നതിനും ഇവര്‍ തയ്യാറായി. തബ്‌ലീഗ് സാഹിത്യങ്ങള്‍ കൂടുതലും ഉര്‍ദു ഭാഷയിലായതിനാല്‍ കേരളീയരില്‍ നിന്ന് തബ്‌ലീഗിന്റെ പിഴച്ച വാദങ്ങളെ ഒളിപ്പിച്ചുവെക്കാന്‍ ആദ്യഘട്ടത്തില്‍ നേതാക്കള്‍ക്ക് കഴിഞ്ഞു. ഈ പുകമറയാണ് സമസ്ത തീരുമാനത്തോടെ പൊളിഞ്ഞു പോയത്. സമസ്ത തീരുമാനം പരസ്യപ്പെടുത്തിയതോടെ തബ്‌ലീഗ് ജമാഅത്ത് മുരടിച്ചു പോയതായി കാഞ്ഞാര്‍ മൂസ മൗലാന തന്നെ പിന്നീട് പരിഭവിക്കുകയുണ്ടായി.
ഇസ്‌ലാമിന്റെ തനത് ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചും പരമ്പരാഗത മതദര്‍ശനങ്ങളെ പരിഹസിച്ചും പ്രത്യക്ഷിക്കപ്പെട്ട സര്‍വ നൂനതനാശയങ്ങളില്‍ നിന്നും മുസ്‌ലിം കേരളത്തെ രക്ഷിച്ച് നിര്‍ത്തിയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയായിരുന്നു. സമസ്തയുടെ നിലപാട് വരുന്നത് വരെയായിരുന്നു ഇത്തരം കടലാസ്സ് സംഘടനകളുടെയെല്ലാം ആയുസ്സ്. തബ്‌ലീഗ് ജമാഅത്ത് വിഷയത്തില്‍ സമസ്ത കൈക്കൊണ്ട തീരുമാനം ആധികാരികമായിരുന്നു. അതു മുതല്‍ കേരള മുസ്‌ലിംകള്‍ തബ്‌ലീഗ് ജമാഅത്തിനെ ബിദഈ പ്രസ്ഥാനമായി കണ്ട് അകറ്റി നിര്‍ത്തുന്നു. പരലോക ജീവിതത്തില്‍ വിശ്വസിക്കുന്നവരും നരകസ്വര്‍ഗങ്ങളെ അംഗീകരിക്കുന്നവരുമായ മുസ്‌ലിംകള്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല.
പഴയതിനെ തള്ളിപ്പറഞ്ഞ്‌കൊണ്ടും തലമുറകളെ നിരാകരിച്ചു കൊണ്ടുമാണ് ഏത് തരം മതപരിഷ്‌കരണ വാദങ്ങളുടെയും അരങ്ങേറ്റം സംഭവിക്കുക. തബ്‌ലീഗ് ജമാഅത്തും വ്യത്യസ്തമായിരുന്നില്ല. തൊള്ളായിരത്തി ഇരുപതുകള്‍ക്ക് ശേഷം അരങ്ങേറിയ മുജാഹിദും നാല്‍പ്പതുകളില്‍ പ്രത്യക്ഷപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയും ഇതേ നിലപാട് സ്വീകരിച്ചത് കാണാം. ശാഖാപരമായിരുന്നില്ല അഭിപ്രായ വ്യത്യാസം. മുസ്‌ലിംകളുടെ തൗഹീദ് വിശ്വാസം പോലും ഇവര്‍ ചോദ്യം ചെയ്തു. ശിര്‍ക്ക് ആരോപണം ലോപമില്ലാതെ നടത്തിക്കൊണ്ടിരുന്നു. നാളിതുവരെ ജീവിച്ച മുസ്‌ലിംകളില്‍ മൊത്തമായി മതഭ്രഷ്ട് (കുഫ്‌റ്) ആരോപിച്ച് കൊണ്ട് തബ്‌ലീഗ് ജമാഅത്തും അതിന്റെ അരങ്ങേറ്റം ഗംഭീരമാക്കി.
ഹി 1363ല്‍ മൃതിയടഞ്ഞ മുഹമ്മദ് ഇല്‍യാസായിരുന്നു തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥാപകന്‍. മുസ്‌ലിംകളൊന്നും ശരിയല്ലെന്നും പ്രവാചകചര്യയില്‍ നിന്ന് അവര്‍ക്ക് വ്യതിയാനം സംഭവിച്ചെന്നും വാദിച്ച് കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ രംഗപ്രവേശം.
ആരോഗ്യകരമായ മനോനില പോലും ഇല്‍യാസിന് കൈവിട്ട് പോയതായി ഇദ്ദേഹത്തിന്റെ വാദഗതികള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകാം. മദീനാ സന്ദര്‍ശന വേളയില്‍ മുഹമ്മദ് നബി(സ)ല്‍ നിന്നും ഉണ്ടായ കല്‍പ്പനപ്രകാരമാണ് തബ്‌ലീഗിന്റെ രൂപവത്കരണമെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. നാം നിന്നെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുമെന്ന് അല്ലാഹവിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നതായും ഇല്‍യാസ് അവകാശപ്പെടുന്നുണ്ട്. സ്വപ്‌നമായിരുന്നു ഇല്‍യാസിന്റെ തുറുപ്പ് ചീട്ട്. താന്‍ പ്രവാചകന്മാരെ പോലെ ജനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടതായി തനിക്ക് വെളിപാടുണ്ടായതായും ഇല്‍യാസ് അവകാശപ്പെടുന്നു. ഉറക്കത്തിലാണെല്ലോ സ്വപ്‌നാടനം സംഭവിക്കുക. തന്നിമിത്തം ഇല്‍യാസ് ഉറക്കം വര്‍ധിക്കുന്നതിന് തലയില്‍ എണ്ണയിട്ട് കിടക്കുമായിരുന്നു. ഇതിന് വേണ്ടി വൈദ്യന്മാരെ സമീപിക്കാനും അദ്ദേഹം തയ്യാറായിരുന്നു. തബ്‌ലീഗ് മുറകള്‍ തനിക്ക് വെളിപാടുണ്ടായത് ഇങ്ങനെ ഉറക്കവേളയിലാണെന്നും ഇല്‍യാസ് വ്യക്തമാക്കുന്നു(മഹ്ഫൂളാത്ത് പേ 50). തബ്‌ലീഗ് ജമാഅത്ത് നിസ്‌കരിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘമല്ലെന്നും എന്റെ ലക്ഷ്യം ഒരു പുതിയ കക്ഷിയെ ഉണ്ടാക്കലാണെന്നും ഇല്‍യാസ് വ്യക്തമാക്കിയിട്ടുണ്ട്(ദീനീ ദഅ്‌വത്ത് പേ 205). പഴയതിനെ എല്ലാം തള്ളിപ്പറഞ്ഞ് മുഹമ്മദ് ഇല്‍യാസ് സമ്പൂര്‍ണമായും ഒരു മതം സ്ഥാപിക്കുകയായിരുന്നു. താന്‍ അതിന്റെ പ്രവാചകനാണെന്നും സ്വപ്‌നം വഴി തനിക്ക് ദൈവിക അറിയിപ്പുകള്‍ ലഭിക്കുന്നുവെന്നും ഇല്‍യാസ് വ്യക്തമാക്കുകയുണ്ടായി. പില്‍ക്കാലത്ത് ശിഷ്യന്മാര്‍ മുഹമ്മദ്(സ)യുടെ അന്ത്യപ്രവാചകത്വം (ഖത്ത്മുന്നുബുവ്വത്ത്) നിഷേധിക്കുന്ന തരത്തില്‍ സംസാരിക്കുക കൂടി ചെയ്തതോടെ എല്ലാം എല്ലാവര്‍ക്കും വ്യക്തമായി. തബ്‌ലീഗ് ജമാഅത്തിന്റെ പുത്തന്‍ വാദങ്ങളെ സമസ്ത മുമ്പേ കുടഞ്ഞെറിഞ്ഞ് കളഞ്ഞത് ഇത് കൊണ്ടെല്ലാമായിരുന്നു. മതത്തിന്റെ പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട ഒരു കരിഞ്ചന്ത, സമസ്ത തകര്‍ക്കുക തന്നെ ചെയ്തു. തലയില്‍ എണ്ണ പൊതിഞ്ഞ് ഉറങ്ങുമ്പോള്‍ എന്തെല്ലാം വെളിപാടുകളായിരിക്കണം ഇല്‍യാസിന് ലഭിച്ചിരിക്കുക? തബ്‌ലീഗിന്റെ ചെന്നായ പുറത്ത് വന്ന സ്ഥിതിക്ക് ഒരു അന്വേഷണം പ്രസക്തമായിത്തീര്‍ന്നിരിക്കുന്നു.